വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത പ്രതികളെ വെടിവെച്ച് പിടികൂടി

കോയമ്പത്തൂർ: കോയമ്പത്തൂരിൽ കോളേജ് വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത മൂന്ന് പ്രതികളെയും പിടികൂടി. ശിവവംഗൈ സ്വദേശികളായ തവസി, കറുപ്പുസ്വാമി, കാളീശ്വരൻ എന്നിവരാണ് അറസ്റ്റിലായത്. ഒളിവിലായിരുന്ന ഇവർ പിടികൂടാനെത്തിയ പൊലീസിനെ ആക്രമിച്ചു. തുടർന്ന് പ്രതികളുടെ കാലിലേക്ക് വെടിവെച്ചാണ് പൊലീസ് കീഴ്പ്പെടുത്തിയത്. പ്രതികളെയും പരിക്കേറ്റ ഹെഡ് കോൺസ്റ്റബിൾ ചന്ദ്രശേഖറിനെയും കോയമ്പത്തൂരിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നിർമാണ തൊഴിലാളികളാണ് പിടിയിലായവർ. കറുപ്പുസ്വാമിയും കാളീശ്വരനും ബന്ധുക്കളുമാണ്. ഇരുവരുടെയും പേരിൽ നിലവിൽ മൂന്ന് ക്രിമിനൽ കേസുകളുണ്ട്.
ഞായറാഴ്ച രാത്രിയാണ് കോയമ്പത്തൂർ വിമാനത്താവളത്തിന് സമീപം സുഹൃത്തിനൊപ്പം കാറിൽ ഇരിക്കുകയായിരുന്ന പെൺകുട്ടിയെ ഇവർ ആക്രമിച്ചത്. സുഹൃത്തിനെ വാള് കൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ചശേഷം പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ആളില്ലാത്ത സ്ഥലത്ത് എത്തിച്ച് ലൈംഗികാതിക്രമം നടത്തുകയായിരുന്നു.
ഗുരുതരപരിക്കേറ്റ പത്തൊമ്പതുകാരനെ കോയമ്പത്തൂര്‍ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെൺകുട്ടിയും ചികിത്സയിലാണ്.










0 comments