രാജ്യത്തെ ഭൂഗർഭജല സ്രോതസ്സുകളിൽ 26 ശതമാനം ഗുരുതരാവസ്ഥയിൽ; കേന്ദ്രം നടപടി സ്വീകരിക്കുന്നില്ലെന്ന് വി ശിവദാസൻ എംപി

ന്യൂഡൽഹി : ഇന്ത്യയിലെ ഭൂഗർഭജല സ്രോതസ്സുകളിൽ 26 ശതമാനത്തോളം ഗുരുതരാവസ്ഥയിലാണെന്ന കേന്ദ്രത്തിന്റെ മറുപടി ആശങ്കയുണർത്തുന്നതാണെന്ന് വി ശിവദാസൻ എംപി. സർക്കാരിന്റെ മറുപടി പ്രകാരം രാജ്യത്തുടനീളമുള്ള ഭൂഗർഭജല സ്രോതസ്സുകൾ ഇപ്പോഴും അരക്ഷിതത്വം നേരിടുന്നു. 73.14 ശതമാനം യൂണിറ്റുകളെ "സുരക്ഷിതം" എന്നും 10.8 ശതമാനം യൂണിറ്റുകളെ "അമിതമായി ചൂഷണം ചെയ്യപ്പെടുന്നു" എന്നും തരംതിരിച്ചിരിക്കുന്നതായാണ് ഏറ്റവും പുതിയ വിലയിരുത്തൽ. ബാക്കിയുള്ള 16 ശതമാനം "ഗുരുതരം ", "അർദ്ധ-ഗുരുതര" വിഭാഗങ്ങളിൽ പെടുന്നു. ഇത് പല പ്രദേശങ്ങളിലും ഭൂഗർഭജല ലഭ്യതയിൽ ഉണ്ടാകുന്ന അമിത ചൂഷണമാണ് പ്രതിഫലിപ്പിക്കുന്നത്.
ജൽശക്തി അഭിയാൻ പോലുള്ള സംരംഭങ്ങൾ ഭൂഗർഭജല റീചാർജ് മെച്ചപ്പെടുത്താൻ സഹായിച്ചതായി മന്ത്രാലയം അവകാശപ്പെടുന്നുണ്ട്. രാജ്യത്തുടനീളം രണ്ട് കോടിയിലധികം ജലസംരക്ഷണ, റീചാർജ് പ്രവർത്തനങ്ങൾ ഏറ്റെടുത്തിട്ടുണ്ടെന്നും ഗവൺമെന്റ് അവകാശപ്പെടുന്നു. കൂടാതെ, കുളങ്ങൾ, ജലസംരക്ഷണ ഘടനകൾ എന്നിവ വഴിയുള്ള ഭൂഗർഭജല റീചാർജ് 2017ൽ 13.98 ബില്യൺ ക്യുബിക് മീറ്ററിൽ നിന്ന് 2025ൽ 26.91 ബില്യൺ ക്യുബിക് മീറ്ററായി വർധിച്ചതായും മന്ത്രാലയം അവകാശപ്പെട്ടു.
എന്നാലും വർദ്ധനവിന്റെ ദീർഘകാല സുസ്ഥിരത പരിശോധിക്കുന്നതിനായി സ്വതന്ത്രവും സമഗ്രവുമായ പഠനങ്ങൾ നടത്തിയിട്ടുണ്ടോ എന്ന് സർക്കാർ മറുപടി വ്യക്തമാക്കുന്നില്ലെന്ന് ഡോ. ശിവദാസൻ എംപി ചൂണ്ടിക്കാട്ടി. കൃഷി, നഗരവൽക്കരണം, കാലാവസ്ഥാ വ്യതിയാനം എന്നിവ കാരണം ഭൂഗർഭജലത്തിന്റെ വർധിച്ചു വരുന്ന ഉപഭോഗം കണക്കിലെടുക്കുമ്പോൾ, സുതാര്യമായ നിരീക്ഷണംസംവിധാനങ്ങൾ ഉണ്ടാവേണ്ടതുണ്ട്. ജലചൂഷണത്തിന്റെ ശക്തമായ നിയന്ത്രണം, വികേന്ദ്രീകൃതമായ പ്രാദേശികസംരക്ഷണ തന്ത്രങ്ങൾ എന്നിവയുടെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു. സംരക്ഷണ പരിപാടികൾ സുസ്ഥിര ജലസുരക്ഷ നൽകുമെന്ന് ഉറപ്പാക്കാൻ ഭൂഗർഭജല സുസ്ഥിരതയെക്കുറിച്ചുള്ള ഒരു സ്വതന്ത്ര വിലയിരുത്തൽ നടത്തണമെന്നും എംപി ആവശ്യപ്പെട്ടു










0 comments