നേപ്പാളിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; 17 മരണം

പ്രതീകാത്മക ചിത്രം
കാഠ്മണ്ഡു: നേപ്പാളിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം. നേപ്പാളിലെ റോൾപ്പ ജില്ലയിലുണ്ടായ വാഹനാപകടത്തിൽ മരിച്ചവരുടെ എണ്ണം 17 ആയി. വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് മലയോര പാതയിൽ നിന്ന് നിയന്ത്രണം വിട്ട ജീപ്പ് 800 മീറ്റർ താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. തവാങ് റൂറലിലെ ജൽജാല മേഖലയിലാണ് അപകടമുണ്ടായത്.
കനത്ത മഴയെത്തുടർന്ന് റോഡിൽ നിന്ന് ജീപ്പ് തെന്നിമാറിയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. വൈശാഖ പൂർണിമ ഉത്സവത്തിൽ പങ്കെടുക്കാൻ പ്രാദേശികമായി വാടകയ്‌ക്കെടുത്ത ജീപ്പിൽ സഞ്ചരിച്ചവരാണ് അപകടത്തിൽപ്പെട്ടത്. റുകും ഈസ്റ്റിൽ നിന്ന് ജൽജാലയിലേക്ക് പോവുകയായിരുന്നു ഇവർ.
കനത്ത മഴ കാരണം സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനം ദുഷ്‌കരമാണെന്ന് ജില്ലാ പൊലീസ് അറിയിച്ചു. അപകടസമയത്ത് വാഹനത്തിൽ എത്ര യാത്രക്കാരുണ്ടായിരുന്നു എന്ന കാര്യത്തിൽ കൃത്യമായ വിവരം ഇതുവരെ ലഭ്യമായിട്ടില്ലെന്ന് ജില്ലാ പൊലീസ് ഇൻഫർമേഷൻ ഓഫീസർ ഇൻസ്പെക്ടർ സുനിൽ ഥാപ്പ പറഞ്ഞു.
മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് പൊലീസ് നിഗമനം. ഉത്സവ സീസണായതിനാൽ നേപ്പാളിലെ മലയോര മേഖലകളിൽ യാത്രാത്തിരക്ക് കൂടുതലായിരുന്നു.










0 comments