മഥുരയിൽ സ്കൂൾ ബസും ട്രാക്ടറും കൂട്ടിയിടിച്ചു; രണ്ട് മരണം, 16 പേർക്ക് പരിക്ക്

പ്രതീകാത്മകചിത്രം
മഥുര : ഉത്തർപ്രദേശിലെ മഥുരയിൽ സ്‌കൂൾ ബസ്, ട്രാക്ടർ ട്രോളിയിൽ ഇടിച്ചുകയറി അപകടം. രണ്ട് സ്ത്രീകൾ കൊല്ലപ്പെടുകയും 16 പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്ന് പൊലീസ് പറഞ്ഞു. റായ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ബിർഹാന ഗ്രാമത്തിന് സമീപം പകൽ ഒന്നോടെയാണ് അപകടമുണ്ടായതെന്ന് ജില്ലാ മജിസ്‌ട്രേറ്റ് ചന്ദ്ര പ്രകാശ് സിംഗ് പറഞ്ഞു. 25ഓളം പേരാണ് അപകടസമയത്ത് ട്രാക്ടറിലുണ്ടായിരുന്നത്. ബന്ധുവിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാനായി പോവുകയായിരുന്നു ഇവർ. കൂട്ടിയിടിയിൽ ട്രാക്ടർ ട്രോളി മറിഞ്ഞതായി ദൃക്സാക്ഷികൾ പറഞ്ഞു.
രാജസ്ഥാനിലെ ഭരത്പൂർ സ്വദേശികളായ സാഷി (42), രജനി (32) എന്നിവരാണ് മരിച്ചത്. പരിക്കേറ്റവരെ മഥുരയിലെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ രണ്ട് പേരെ വിദഗ്ധ ചികിത്സയ്ക്കായി ആഗ്രയിലെ എസ്എൻ മെഡിക്കൽ കോളേജിലേക്ക് മാറ്റിയതായി ജില്ലാ മജിസ്‌ട്രേറ്റ് പറഞ്ഞു. ബസിൽ യാത്ര ചെയ്തിരുന്ന എല്ലാ സ്കൂൾ കുട്ടികളും സുരക്ഷിതരാണെന്ന് സർക്കിൾ ഓഫീസർ (മഹാവാൻ) സഞ്ജീവ് കുമാർ റായ് പറഞ്ഞു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം പരിശോധനയ്ക്കായി മാറ്റി.











0 comments