അടിത്തറ ഉയർത്തുന്നതിനിടെ കെട്ടിടം ചരിഞ്ഞ സംഭവം; പൊളിക്കാൻ പ്രാഥമികനടപടി

കൊച്ചി : എംജി റോഡിൽ അടിത്തറ ഉയർത്താൻ ശ്രമിക്കുന്നതിനിടെ ചരിഞ്ഞ ഇരുനിലക്കെട്ടിടം പൊളിച്ചുനീക്കുന്നതിനുള്ള പ്രാഥമികനടപടി തുടങ്ങി. കെട്ടിടത്തിന് ബലക്ഷയമുള്ളതിനാൽ നിലവിലെ സ്ഥിതിയിൽ പൊളിക്കാനാകില്ല. അതിനാൽ അടിത്തറ ഉറപ്പിച്ച് കെട്ടിടം നിവർത്തിയശേഷമാകും പൊളിച്ചു തുടങ്ങുക. ഇതിന് ഒരാഴ്ച വേണ്ടിവരുമെന്ന് കമ്പനി അധികൃതർ പറഞ്ഞു. അടിത്തറ ഉയർത്താൻ കരാർ ഏറ്റെടുത്ത ചെന്നൈ ആസ്ഥാനമായുള്ള കമ്പനി തന്നെയാണ് കെട്ടിടം പൊളിക്കുന്നതും. ചെലവ് കെട്ടിട ഉടമ വഹിക്കണം. കേടുപാടുള്ള സമീപത്തെ എൻസൈൻ ബിൽഡിങ്ങിന്റെ അറ്റകുറ്റപ്പണിയും നിർവഹിക്കണം. കോർപറേഷൻ പ്രവൃത്തികൾക്ക് മേൽനോട്ടം വഹിക്കും.
കെട്ടിടം പൊളിച്ചുനീക്കണമെന്നാവശ്യപ്പെട്ട് ഉടമയ്ക്ക് ബുധനാഴ്ച കോർപറേഷൻ നോട്ടീസ് നൽകിയിരുന്നു. ചെരിഞ്ഞ കെട്ടിടം പൂർണമായി പൊളിച്ചുനീക്കിയശേഷമാകും സമീപത്തെ കെട്ടിടത്തിന്റെ അറ്റകുറ്റപ്പണി ആരംഭിക്കാനാകൂ. ചൊവ്വ വൈകിട്ടാണ് എംജി റോഡിൽ വുഡ്‍ലാൻഡ്സ് ജങ്‌ഷന് സമീപത്തുള്ള ഇരുനിലകെട്ടിടം അടിത്തറ ഉയർത്താൻ ശ്രമിക്കുന്നതിനിടെ ജാക്കി തെന്നിമാറി സമീപത്തെ ബഹുനിലക്കെട്ടിടത്തിലേക്ക് ചരിഞ്ഞത്. അടുത്തുള്ള എൻസൈം ബിൽഡിങ്ങിലേക്ക് ചരിയുകയായിരുന്നു. കേരള ഗ്രാമീൺ ബാങ്ക് ഉൾപ്പെടെ നിരവധി സ്വകാര്യസ്ഥാപനങ്ങൾ ഇൗ കെട്ടിടത്തിൽ പ്രവർത്തിക്കുന്നുണ്ട്. ചരിഞ്ഞ കെട്ടിടത്തിന്റെ താഴത്തെനില ഭാഗികമായി തകർന്നു. കുറച്ചുനാളായി താമസം ഇല്ലാതിരുന്ന കെട്ടിടം ഇഖ്ബാൽ എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ്. മ
ഴക്കാലത്ത് താഴത്തെനിലയിൽ വെള്ളം കയറുന്നത് ഒഴിവാക്കാനാണ് അടിത്തറ ഉയർത്താൻ ശ്രമിച്ചതെന്ന് ഉടമയുടെ ബന്ധു പറഞ്ഞു. നാലടി ഉയർത്താനായിരുന്നു ലക്ഷ്യം. നഗരസഭയുടെയോ അഗ്നി രക്ഷാസേനയുടെയോ മുൻകൂർ അനുമതിയില്ലാതെയായിരുന്നു നിർമാണപ്രവർത്തനം. ചരിഞ്ഞ കെട്ടിടം സുരക്ഷിതമായി പൊളിച്ചുമാറ്റുന്നതുവരെ എൻസൈം ബിൽഡിങ്ങിലുള്ളവർ ജാഗ്രതപാലിക്കണമെന്നും കെട്ടിടത്തിൽ പ്രവേശിക്കരുതെന്നും അഗ്നി രക്ഷാസേന മുന്നറിയിപ്പ് നൽകി.











0 comments