എവറസ്റ്റ് കീഴടക്കി തിരിച്ചിറങ്ങുന്നതിനിടെ രണ്ട് ഇന്ത്യൻ പർവതാരോഹകർ മരിച്ചു

പ്രതീകാത്മക ചിത്രം, (Photo: Reuters)
ന്യൂഡൽഹി: എവറസ്റ്റ് കീഴടക്കി തിരിച്ച് ഇറങ്ങുന്നതിനിടെ രണ്ട് ഇന്ത്യൻ പർവതാരോഹകർ മരിച്ചു. അരുൺ കുമാർ തിവാരി, സന്ദീപ് ആരെ എന്നിവരാണ് മരിച്ചത്. തിരിച്ച് ഇറങ്ങുന്നതിനിടെ ഇരുവർക്കും തളർച്ച അനുഭവപ്പെട്ടിരുന്നു. ഇരുവരുടേയും ജീവൻ രക്ഷിക്കാൻ ഗൈഡുകളായ ഷേർപ്പകൾ ശ്രമിച്ചുവെങ്കിലും ഇരുവരും മരണത്തിന് കീഴടങ്ങി.
'ഒരു പർവതാരോഹകൻ തിരിച്ചിറങ്ങുന്നതിനിടെ അതിയായി തളർന്നുപോയിരുന്നു, അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാനും രാത്രിയോടെ ബാൽക്കണിയിൽ നിന്ന് സൗത്ത് കോളിലേക്ക് എത്തിക്കാനും ഷെർപ്പ ഗൈഡുകൾ കഠിനമായി ശ്രമിച്ചു. എന്നാൽ അവരുടെ ശ്രമങ്ങൾക്കൊടുവിലും ആ പർവതാരോഹകനെ രക്ഷിക്കാനായില്ല' നേപ്പാളിലെ എക്സ്പെഡിഷൻ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ഋഷി ഭണ്ഡാരി ദേശീയ മാധ്യമങ്ങളോട് പറഞ്ഞു.
'പരിചയസമ്പന്നരായ രണ്ട് ഷെർപ്പ ഗൈഡുകൾ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. അവർ ഒരുമിച്ച് താഴേക്ക് ഇറങ്ങാൻ ശ്രമിക്കുകയായിരുന്നു, എന്നാൽ ഹിലരി സ്റ്റെപ്പിൽ വെച്ച് അദ്ദേഹം പൂർണമായും തളർന്നുപോയി. ഞങ്ങളുടെ ഗൈഡുകൾക്ക് അദ്ദേഹത്തെ തിരികെ എത്തിക്കാൻ കഴിഞ്ഞില്ല' ഭണ്ഡാരി കൂട്ടിച്ചേർത്തു.
തിരിച്ചിറങ്ങുന്നതിനിടെ നാല് ഷെർപ്പ ഗൈഡുകളുടെ സഹായത്തോടെ താഴേക്ക് കൊണ്ടുവരുന്നതിനിടയിലാണ് തിവാരി ഹിലരി സ്റ്റെപ്പിന് സമീപം വെച്ച് മരണപ്പെട്ടതെന്നാണ് റിപ്പോർട്ട്. സന്ദീപ് ആറെ എന്ന പർവതാരോഹകനെ ഷെർപ്പ രക്ഷാപ്രവർത്തകർ ക്യാമ്പ് II-ൽ എത്തിച്ചെങ്കിലും അവിടെ വെച്ച് അദേഹം മരണപ്പെടുകയായിരുന്നു. നേപ്പാൾ അധികൃതർ ഇത്തവണ എവറസ്റ്റ് കീഴടക്കാൻ 493 പെർമിറ്റുകളാണ് അനുവദിച്ചിരിക്കുന്നത്.











0 comments