കപ്പൽശാല ഓഹരിവിൽപ്പനയിൽ
പ്രതിഷേധമിരന്പി

കൊച്ചി കപ്പൽശാലയുടെ ഓഹരിവിൽപ്പന അവസാനിപ്പിക്കണമെന്നും പൊതുമേഖലയിൽ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് വിവിധ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ കപ്പൽശാല സൗത്ത് ഗേറ്റിൽ സംഘടിപ്പിച്ച സമരത്തിൽ കൊച്ചിൻ ഷിപ് യാർഡ് എംപ്ലോയീസ് ഫെഡറേഷൻ ജനറൽ സെക്രട്ടറി എൻ സതീഷ് സംസാരിക്കുന്നു
കൊച്ചി
കൊച്ചിൻ കപ്പൽശാലയുടെ ഓഹരിവിൽപ്പന അവസാനിപ്പിച്ച് പൊതുമേഖലയിൽ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സൗത്ത് ഗേറ്റിൽ തൊഴിലാളികളുടെയും ജീവനക്കാരുടെയും ഉജ്വല പ്രതിഷേധം.
കൊച്ചിൻ ഷിപ്‌യാർഡ് എംപ്ലോയീസ് ഫെഡറേഷൻ (സിഐടിയു), കൊച്ചിൻ ഷിപ്-യാർഡ് എംപ്ലോയീസ് ഓർഗനൈസേഷൻ (ഐഎൻടിയുസി), കൊച്ചിൻ ഷിപ്-യാർഡ് എംപ്ലോയീസ് യൂണിയൻ, കൊച്ചിൻ ഷിപ്‌യാർഡ് വർക്കേഴ്സ് യൂണിയൻ (സിഐടിയു) എന്നിവയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. കപ്പൽശാലയുടെ 32.14 ശതമാനം ഓഹരികൾ വിറ്റഴിച്ചതിനുപുറമെ വീണ്ടും ഓഹരിവിൽപ്പന ആരംഭിച്ചതിൽ പ്രതിഷേധിച്ചായിരുന്നു യോഗം.
ആദ്യഘട്ടത്തിൽ 25 ശതമാനം ഓഹരികളും ബൈ ബാക്ക് എന്നനിലയിൽ 2.14 ശതമാനം ഓഹരികളും വിറ്റഴിച്ചിരുന്നു. അതിനുപിന്നാലെയാണ് ഇപ്പോൾ അഞ്ചുശതമാനം ഓഹരികളും വിറ്റഴിക്കുന്നത്.
വിവിധ ട്രേഡ് യൂണിയൻ നേതാക്കളായ എൻ സതീഷ്, ജോൺ വർഗീസ്, ദിനേശ്, ഒ ഡി ആൽബർട്ട്, പി അനിജു, ടി ജി ബെന്നി ബെഹനാൻ എന്നിവർ സംസാരിച്ചു. നാടിന്റെ അഭിമാനമായ പൊതുമേഖലാ സ്ഥാപനത്തെ സ്വകാര്യ കോർപറേറ്റുകൾക്ക് കൈമാറാനുള്ള നീക്കത്തിൽനിന്ന് കേന്ദ്രസർക്കാർ പിന്തിരിയണമെന്ന് ട്രേഡ് യൂണിയൻ നേതാക്കൾ ആവശ്യപ്പെട്ടു.











0 comments