വ്യാജ പോക്‌സോ കേസിൽ ഹൃദ്രോഗിക്കുനേരെ മൂന്നാംമുറ: വകുപ്പുതല നടപടി വൈകും

പത്തനംതിട്ട: പത്തനംതിട്ട കൂടലിൽ വ്യാജ പോക്‌സോ കേസിൽ ഇരുപതുകാരൻ മൂന്നാംമുറയ്‌ക്ക് ഇരയായ സംഭവത്തിൽ വകുപ്പുതല നടപടി വൈകും. അന്വേഷണ റിപ്പോർട്ട് ചൊവ്വാഴ്ച ജില്ലാ പൊലീസ് മേധാവി ഡിജിപിക്ക് കൈമാറി. ഇരുപതുകാരന്റെ മൊഴിയടക്കം രേഖപ്പെടുത്തിയാണ് പത്തനംതിട്ട സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്‌പി കെ ജി അനീഷ് ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോർട്ട് നൽകിയത്.
ഐഎൻടിയുസി നേതാവിന്റെ മകനെയും വ്യാജ പോക്‌സോ കേസിൽപെടുത്തിയിരുന്നു. പൊലീസിനെതിരെ ആ നിലയ്ക്കുള്ള സമ്മർദ്ദം ശക്തമാണ്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കൂടൽ എസ്ഐ ജയ്-മോഹനും സംഘവും യുവാവിനെ പത്തനാപുരത്തെ വാടകവീട് വളഞ്ഞ് കസ്റ്റഡിയിലെടുത്ത് പൊലീസ് ക്വാർട്ടേഴ്‌സിൽ കൊണ്ടുപോയി ക്രൂരമർദനത്തിനിരയാക്കിയത്. ഹൃദയത്തിൽ സുഷിരങ്ങളുള്ള യുവാവിന് ഹൃദയംതുറന്ന് ശസ്‌ത്രക്രിയ നടത്തിയിരുന്നതാണ്. ഇതു പറഞ്ഞിട്ടും പൊലീസ് മർദ്ദനം തുടർന്നു.
10 പേർ ലൈംഗികമായി പീഡിപ്പിച്ചെന്ന ഒന്പതാംക്ലാസുകാരിയുടെ വ്യാജ പരാതിയിലായിരുന്നു അറസ്‌റ്റും മൂന്നാംമുറയും. അതേസമയം പെൺകുട്ടിയുടെ പരാതി കളവാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് എഫ്‌ഐആർ റദ്ദാക്കിയതായി കൂടൽ എസ്‌എച്ച്‌ഒ അറിയിച്ചു.










0 comments