"ഹിറ്റ്‌ലർ ഏകാധിപതി' വെട്ടി, സവർക്കർക്ക് സ്തുതി; പാഠപുസ്തകത്തിൽ മാറ്റംവരുത്തി കേന്ദ്രസർക്കാർ


സ്വന്തം ലേഖകൻ
Published on Jul 09, 2026, 06:30 AM | 1 min read
ന്യൂഡൽഹി: ഹിന്ദുത്വ തീവ്രവാദി വി ഡി സവർക്കറെ പ്രകീർത്തിച്ചും ഹിറ്റ്‌ലർ ഏകാധിപതിയാണെന്ന ഭാഗം ഒഴിവാക്കിയും പാഠപുസ്‌തകത്തിൽ മാറ്റംവരുത്തി കേന്ദ്രസർക്കാരിനുകീഴിലുള്ള എൻസിഇആർടി. എട്ടാം ക്ലാസ് സോഷ്യൽ സയൻസ് പുസ്‌തകത്തിലാണ് സംഘപരിവാർ അജൻഡ അടിച്ചേൽപ്പിച്ചത്. ‘പൂർണസ്വാതന്ത്ര്യം’ എന്ന ഭാഗത്താണ് സവർക്കർ സ്തുതി. ‘1925ൽ വിനായക് ദാമോദർ സവർക്കർ സ്വരാജ് എന്ന സമാനമായ ആവശ്യമുന്നയിച്ചിരുന്നു’ എന്നാണ് പുകഴ്‌ത്തൽ.
‘ഹിറ്റ്‌ലർ വംശീയ പ്രത്യയശാസ്‌ത്രത്തിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിച്ചിരുന്ന ഏകാധിപതി’യായിരുന്നെന്ന പരാമർശം പൂർണമായും വെട്ടി. ‘സുഭാഷ് ചന്ദ്രബോസ് അഡോൾഫ് ഹിറ്റ്‌ലറിൽനിന്ന് സഹായം തേടി. വംശീയതയിൽ അധിഷ്‌ഠിതമായ നാസി തത്വശാസ്‌ത്രത്തിലൂടെ സ്വന്തം സാമ്രാജ്യം വിപുലീകരിക്കാൻ നോക്കിയ ഏകാധിപതിയായിരുന്നു ഹിറ്റ്‌ലർ’ എന്നായിരുന്നു പഴയപതിപ്പിലെ പരാമർശം. ഇതിനെ ‘സുഭാഷ് ചന്ദ്രബോസ് ബ്രിട്ടീഷ് വിരുദ്ധ ശക്തികളുടെ സഹായവും തേടി’ എന്നാക്കി.
1947ലെ വിഭജനവുമായി ബന്ധപ്പെട്ട കോൺഗ്രസിന്റെ നിലപാടിനെക്കുറിച്ചുള്ള ഭാഗങ്ങളിലും മാറ്റംവരുത്തി. ‘ മഹാത്മാ ഗാന്ധി ഉൾപ്പടെയുള്ള പ്രമുഖ കോൺഗ്രസ് നേതാക്കൾ വിഭജനത്തിനെതിരായിരുന്നെങ്കിലും മുന്നോട്ടുപോകാനുള്ള ഏകമാർഗമെന്ന നിലയിൽ അതിനെ അംഗീകരിച്ചു’– എന്നത് ‘വിഭജനമെന്ന ആശയത്തോട് ആ സമയത്ത് വലിയ എതിർപ്പുണ്ടായിരുന്നു. കോൺഗ്രസ് പാർടിക്ക് പോലും അതിനെ എതിർക്കേണ്ടി വന്നു. അത് മാത്രമായിരുന്നോ മുന്നിലുള്ള ഏക മാർഗമെന്ന കാര്യത്തിൽ ഇപ്പോഴും തർക്കമുണ്ട്’– എന്നാക്കി. ‘വിഭജനവേളയിൽ ഉപഭൂഖണ്ഡത്തിൽ പടർന്നുപിടിച്ച വർഗീയകൂട്ടക്കൊലകളിൽ കോൺഗ്രസ് നേതാക്കൾ നിസഹായരായി’എന്ന ഭാഗവും ഒഴിവാക്കി. സുപ്രീംകോടതിയുടെ അതൃപ്‌തിയെത്തുടർന്ന് ‘നിയമസംവിധാനത്തിലെ അഴിമതികൾ’ എന്ന ഭാഗം വെട്ടി.
എൻസിഇആർടി ഹയർ സെക്കൻഡറി പാഠപുസ്തകം വർഗീയവൽക്കരിക്കാനുള്ള നീക്കത്തിനെതിരെ നേരത്തേ വൻ പ്രതിഷേധം ഉയർന്നിരുന്നു. മഹാത്മാഗാന്ധി വധം, മുഗൾ ചരിത്രം എന്നിവയാണ് കേന്ദ്രം വെട്ടിയത്.










0 comments