ആക്രമിക്കാന്‍ ശ്രമിച്ച പുള്ളിപ്പുലിയെ വിദ്യാര്‍ഥി കല്ലുകൊണ്ട് അടിച്ചുകൊന്നു; ധീരതയെ പ്രശംസിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥര്‍

പ്രതീകാത്മക ചിത്രം
ഹിമാചല്‍ പ്രദേശ് : ആക്രമിക്കാന്‍ ശ്രമിച്ച പുള്ളിപ്പുലിയെ കൈകള്‍ കൊണ്ട് നേരിട്ട് 18 കാരന്‍. ആക്രമണത്തില്‍ ജീവന്‍ രക്ഷിയ്ക്കായി പുള്ളിപ്പുലിയെ യുവാവ് കല്ലുപയോഗിച്ച് അടിച്ച് കൊന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഹിമാചല്‍ പ്രദേശിലെ സോളന്‍ ജില്ലയിലാണ് സാഹസിക സംഭവം നടന്നത്. ഐടിഐ രണ്ടാം വര്‍ഷ വിദ്യാര്‍ഥിയായ പ്രവേശ് ശര്‍മയാണ് തന്നെ ആക്രമിക്കാന്‍ ശ്രമിച്ച പുള്ളിപ്പുലിയെ വകവരുത്തിയത്.
തിങ്കളാഴ്ച രാവിലെ 7ന് അര്‍ക്കി പ്രദേശത്തെ സര്‍ളി ഗ്രാമത്തില്‍ പാല്‍ ശേഖരിക്കാനായി പോകുന്നതിനിടെയാണ് പ്രവേശ് ശര്‍മക്ക് നേരെ പുള്ളിപ്പുലി ചാടിവീണത്. കഴുത്തില്‍ കടിക്കാതിരിക്കാന്‍ കൈകളുപയോഗിച്ച് മൃഗത്തിന്‍റെ താടിയെല്ലുകള്‍ പിടിച്ചുവെച്ചതായും ഈ സമയത്ത് രക്ഷപ്പെടാൻ ഉച്ചത്തില്‍ നിലവിളിച്ചുതായും യുവാവ് പറഞ്ഞു. എന്നാല്‍ പരിസരത്ത് ആരും തന്നെ ഉണ്ടായിരുന്നില്ല.
ഏകദേശം 10 മിനിറ്റോളം പുള്ളിപ്പുലിയുമായുള്ള ബലപ്രയോഗം തുടര്‍ന്നു. അവസാനം ജീവന്‍ രക്ഷിക്കാനുള്ള ശ്രമത്തിനിടയില്‍ അടുത്ത് കിടന്നിരുന്ന കല്ലുപയോഗിച്ച് മൃഗത്തിന്‍റെ തലയ്ക്കും താടിയെല്ലിനും ശക്തമായി ഇടിച്ചു. പുള്ളിപ്പുലി ആക്രമണം അവസാനിപ്പിക്കുന്നത് വരെ തുടര്‍ച്ചയായി കല്ലുപയോഗിച്ച് അടിച്ചുവെന്ന് പ്രവേശ് ശര്‍മ പറഞ്ഞു. ഒടുവില്‍ മൃഗം ചത്തതോടെ വിദ്യാര്‍ഥിക്ക് അവിടെനിന്നും രക്ഷപ്പെടാന്‍ സാധിച്ചത്. ആക്രമണത്തില്‍ വിദ്യാര്‍ഥിയുടെ കൈകള്‍ക്കും തോളിനും കാലിനുമെല്ലാം സാരമായി പരിക്കേറ്റിട്ടുണ്ട്.
അര്‍ക്കിയിലുള്ള ഒരു ആശുപത്രിയിലാണ് വിദ്യാര്‍ഥിയെ പ്രവേശിപ്പിച്ചിരുന്നത്. സംഭവമറിഞ്ഞ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വിദ്യാര്‍ഥിയെ സന്ദര്‍ശിക്കുകയും അവന്‍റെ ധൈര്യത്തെ പ്രശംസിക്കുകയും ചെയ്തു. ചികിത്സയ്ക്ക് ശേഷം അന്ന് തന്നെ കുട്ടി ആശുപത്രി വിട്ടുവെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. അടിയന്തിരാവശ്യത്തിനായി 5000 രൂപ നല്‍കിയെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രദേശത്ത് പുള്ളിപ്പുലിയുടെ സാന്നിധ്യമുണ്ടെന്നും പലരെയും ആക്രമിച്ചതായും പ്രദേശവാസികള്‍ അറിയിച്ചു.











0 comments