വഖഫ് ഭേദഗതിക്കെതിരെ പ്രതിഷേധം: ത്രിപുരയിലും സംഘർഷം

photo credit: pti
അഗർത്തല : വഖഫ് ഭേദഗതി നിയമത്തിനെതിരെ ത്രിപുരയിലെ ഉനകോട്ടി ജില്ലയിൽ നടന്ന പ്രതിഷേധത്തിൽ ഒരു എസ്‌ഡിപിഒ ഉൾപ്പെടെ 18 പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതായി പൊലീസ്.
പൊലീസിനെ ആക്രമിച്ചതിൽ പങ്കുണ്ടെന്ന് ആരോപിച്ച് എട്ട് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു. "പ്രതിഷേധക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിൽ ഒരു സംഘർഷം ഉണ്ടായി. താമസിയാതെ, സ്ഥിതി അക്രമാസക്തമായി. പ്രക്ഷോഭകർ കല്ലുകളും കുപ്പികളും എറിഞ്ഞു. സംഘർഷത്തിൽ 18 പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു," കൈലാഷഹർ പൊലീസ് സ്റ്റേഷൻ ഓഫീസർ ഇൻ ചാർജ് സുകാന്ത സെൻ ചൗധരി പറഞ്ഞു. പ്രതിഷേധത്തിനുനേരെ ലാത്തിചാർജ് നടത്തുകയും കണ്ണീർവാതക ഷെല്ലുകൾ പ്രയോഗിക്കുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് ഇതുവരെ എട്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂടുതൽ അന്വേഷണം നടന്നുവരികയാണ് ഉദ്യോഗസ്ഥൻ പറഞ്ഞു.
മതസ്വാതന്ത്ര്യം കവർന്ന് വഖഫ് സ്വത്തുക്കൾ കൈയടക്കാൻ ലക്ഷ്യമിട്ടുള്ള വഖഫ് നിയമ ഭേദഗതി ഏപ്രിൽ എട്ടിനാണ് പ്രാബല്യത്തിൽ വന്നത്. ഏപ്രിൽ നാലിന് ലോക്‌സഭയും രാജ്യസഭയും പാസാക്കിയ വഖഫ് ഭേദഗതി ബില്ലിന് രാഷ്ട്രപതിയുടെയും അംഗീകാരം ലഭിച്ചിരുന്നു. പ്രതിപക്ഷ സംഘടനകളുടെ കടുത്ത എതിർപ്പിനിടെയാണ് രാഷ്ട്രപതി ദ്രൗപതി മുർമു ബില്ലിന് അംഗീകാരം നൽകിയത്. വഖഫ് നിയമ ഭേദഗതിക്കെതിരെ സുപ്രീംകോടതിയിൽ പന്ത്രണ്ടോളം ഹർജികളെത്തിയിരുന്നു. ഏപ്രിൽ പതിനാറിനാകും കോടതി ഹർജി പരിഗണിക്കുക. ഹർജികൾക്കെതിരെ കേന്ദ്രം തടസ ഹർജിയും ഫയൽ ചെയ്തിട്ടുണ്ട്.
വഖഫ് ബോർഡുകളുടെ അധികാരം വെട്ടിക്കുറച്ച് സ്വയംഭരണാവകാശം ഇല്ലാതാക്കുന്ന ബിൽ ഏപ്രിൽ പകൽ 12ന് കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി കിരൺ റിജിജുവാണ് അവതരിപ്പിച്ചത്. വഖഫ് സ്വത്തുവകകളുടെ ക്രയവിക്രയം, വഖഫ് കൗൺസിലിന്റെയും ബോർഡിന്റെയും അധികാരം, ചുമതല എന്നിവയെല്ലാം മാറ്റി എഴുതുന്നതാണ് പുതിയ ബില്ല്.









0 comments