കസ്റ്റഡി പീഡനക്കേസ്; സഞ്ജീവ് ഭട്ടിനെ ഗുജറാത്ത് കോടതി വെറുതെ വിട്ടു

ഗാന്ധിനഗർ > 1997ലെ കസ്റ്റഡി പീഡനക്കേസിൽ മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ സഞ്‌ജീവ് ഭട്ടിനെ ഗുജറാത്ത് കോടതി വെറുതെ വിട്ടു. സംശയാതീതമായി കേസ് തെളിയിക്കാൻ സാധിച്ചില്ലെന്നു കാട്ടിയാണ് അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് മുകേഷ് പാണ്ഡ്യ സഞ്ജീവിനെ വെറുതെ വിട്ടത്. സഞ്ജീവ് ഭട്ട് പോർബന്തർ എസ്പി ആയിരിക്കുമ്പോഴുള്ള കേസിലാണ് വിധി. 1990ലെ കസ്റ്റഡി മരണത്തിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് നിലവിൽ രാജ്കോട്ട് ജയിലിലാണ് സഞ്ജീവ് ഭട്ട്.
1990ൽ സഞ്‌ജീവ്‌ഭട്ട് ജാംനഗർ എഎസ്‌പിയായിരുന്നപ്പോൾ കസ്‌റ്റഡിയിൽ എടുത്ത പ്രഭുദാസ് മാധവ്‌ജി വൈഷ്‌ണാനി ജാമ്യം കിട്ടി പുറത്തിറങ്ങി പത്ത് ദിവസത്തിനുശേഷം മരിച്ചു. ഇതേതുടർന്ന്, എടുത്ത കേസിൽ 2019 ജൂണിൽ ജാംനഗർ സെഷൻസ് കോടതി സഞ്‌ജീവ് ഭട്ടിനെയും കോൺസ്‌റ്റബിളായിരുന്ന പ്രവിൺസിൻഹ് സാലയെയും ജീവപര്യന്തം തടവിന് ശിക്ഷിച്ചു. കേസ് ബിജെപിയുടെ രാഷ്ട്രീയ പകപോക്കലാണെന്നാണ് സഞ്‌ജീവ് ഭട്ടും ഭാര്യ ശ്വേതയും ആരോപിച്ചിരുന്നു.
2002 ഫെബ്രുവരി 17ന് നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഗുജറാത്ത് വംശഹത്യക്ക് വഴിയൊരുക്കിയ ഗൂഢാലോചനയെക്കുറിച്ച് സുപ്രീംകോടതിക്ക് മൊഴി നൽകിയതോടെയാണ് താൻ ബിജെപിയുടെ ഹിറ്റ് ലിസ്റ്റിലായതെന്ന് സഞ്‌ജീവ് ഭട്ട് പറഞ്ഞിരുന്നു. മുംബൈ ഐഐടിയിൽനിന്ന് എംടെക് നേടിയ ഭട്ട് 1988ലാണ് ഐപിഎസ് നേടിയത്. 1999 മുതൽ 2002 വരെ ഗുജറാത്ത് ഇന്റലിജൻസ് ബ്യൂറോ ഡെപ്യൂട്ടി കമീഷണറായിരുന്നു. മുഖ്യമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷാ ചുമതലയുമുണ്ടായിരുന്നു.
ഭട്ടിനൊപ്പം സേനയിലെത്തിയവർക്ക് 2007ൽ ഐജി റാങ്കിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചപ്പോഴും സർക്കാരിന്റെ അപ്രീതിയെത്തുടർന്ന് ഭട്ടിന് എസ്‌പി റാങ്കിൽ തുടരേണ്ടിവന്നു. ഗുജറാത്ത് വംശഹത്യയിൽ പ്രത്യേക അന്വേഷക സംഘം സത്യം മറയ്‌ക്കുന്നെന്ന് ആരോപിച്ച് 2011ൽ സുപ്രീംകോടതിയിൽ സത്യവാങ്‌മൂലം നൽകി. പിന്നാലെ സസ്‌പെൻഷൻ. 2012ൽ ഭട്ട് അടക്കം ഏഴു പൊലീസുകാർക്കെതിരെ 1990ലെ കസ്റ്റഡി മരണത്തിന്റെ പേരിൽ കേസെടുത്തു. കേസിൽ 2019ൽ ഭട്ടിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. 2015-ൽ പൊലീസ് സർവീസിൽനിന്ന് ഭട്ടിനെ നീക്കി.









0 comments