മന്ത്രവാദത്തിനായി യുവാവിനെ തലയറുത്തു കൊന്നു; പ്രതികൾ പിടിയിൽ

ഗാസിയാബാദ് > മന്ത്രവാദത്തിനായി യുവാവിനെ തലയറുത്തു കൊലപ്പെടുത്തിയ പ്രതികൾ പിടിയിൽ. സമ്പത്തുണ്ടാകാനായി മന്ത്രവാദം നടത്താനായാണ് യുവാവിനെ കൊലപ്പെടുത്തിയ ശേഷം തലയറുത്തത്. തലയോട്ടി കൊണ്ട് പൂജ നടത്തിയാൽ സമ്പത്തുണ്ടാകുമെന്ന പേരിലായിരുന്നു ക്രൂര കൊലപാതകം. ആറു മാസം മുമ്പ് നടന്ന കൊലപാതകത്തെ സംബന്ധിച്ച അന്വേഷണത്തിലാണ് വിവരങ്ങൾ പുറത്തുവന്നത്. നാലു പേരാണ് അറസ്റ്റിലായത്. ഇതിൽ രണ്ടുപേർ മന്ത്രവാദം ചെയ്യുന്നവരാണ്. യൂട്യൂബ് നോക്കിയാണ് പ്രതികൾ മന്ത്രവാദം പഠിച്ചത്.
ജൂൺ 22നാണ് ഗാസിയാബാദ് സിറ്റിക്കടുത്തുനിന്ന് തലയില്ലാത്ത നിലയിൽ ഒരു മൃതശരീരം കണ്ടെത്തിയത്. ബിഹാർ സ്വദേശി രാജു കുമാറിന്റേതായിരുന്നു മൃതദേഹമെന്ന് പിന്നീട് തിരിച്ചറിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് ആഗസ്തിൽ അറസ്റ്റ് ചെയ്തു. ഇവരിൽ നിന്നാണ് മന്ത്രവാദത്തിന്റെ വിവരങ്ങൾ ലഭിച്ചത്. ഒരു മനുഷ്യന്റെ തലയോട്ടി സംഘടിപ്പിച്ച് പൂജ നടത്തിയാൽ 50 കോടി രൂപ വന്നുചേരുമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. തുടർന്ന് പ്രതികളായ നാലുപേരും ചേർന്നാണ് രാജു കുമാറിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി കഴുത്തറുത്ത് കൊലപ്പെടുത്തി. തലയറുത്തുമാറ്റിയ ശേഷം ശരീരം ഉപേക്ഷിച്ചു. പൊലീസ് അന്വേഷണം ഊർജിതമാക്കിയതോടെ തലയോട്ടിയും ഉപേക്ഷിച്ചു.










0 comments