ad
Deshabhimani

3 വർഷത്തിനുള്ളിൽ 151 സ്വകാര്യ ട്രെയിനുകൾ കൂടി ; റെയിൽവേ വിൽപ്പനയ്‌ക്ക്‌ ത്വരിത വേഗം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 21, 2024, 12:12 AM | 0 min read


കൊല്ലം
സ്വകാര്യവൽക്കരണം കൂടുതൽ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി മൂന്നുവർഷത്തിനുള്ളിൽ നൂറ്റിയമ്പതിൽ അധികം സ്വകാര്യ ട്രെയിനുകൾ കൂടി ഓടിക്കുന്നതിന്‌ റെയിൽവേ ബോർഡ് പദ്ധതി തയ്യാറാക്കുന്നു. സ്വകാര്യ ട്രെയിനുകൾ 2027ൽ സർവീസ്‌ ആരംഭിക്കും.

ടാറ്റ, അദാനി, ആർ കെ ഗ്രൂപ്പ് തുടങ്ങിയവയ്‌ക്കാണ്‌ തുടക്കത്തിൽ സ്വകാര്യ സർവീസിനുള്ള അനുമതി. റെയിൽവേയുടെ അനുബന്ധ സ്ഥാപനമായ ഐആർസിടിസിക്കാണ് (ഇന്ത്യൻ റെയിൽവേ കാറ്ററിങ്‌ ആൻഡ്‌  ടൂറിസം കോർപറേഷൻ) നടത്തിപ്പ്‌ ചുമതല.  

തേജസ് എക്‌സ്‌പ്രസ് എന്ന പേരിൽ രാജ്യത്ത് നിലവിൽ നാല്‌ സ്വകാര്യ ട്രെയിൻ സർവീസ്‌ നടത്തുന്നുണ്ട്. ലഖ്‌നൗവിനും ഡൽഹിക്കും മധ്യേ 2019 ഒക്ടോബർ നാലിന്നാണ് സ്വകാര്യ സർവീസ്‌ ആരംഭിച്ചത്. കൂടുതൽ തൊഴിലവസരം, ആധുനിക സാങ്കേതിക വിദ്യ, യാത്രക്കാർക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള സൗകര്യങ്ങൾ എന്നിവ ലഭ്യമാക്കുകയാണ്‌ ലക്ഷ്യമെന്നാണ്‌ സ്വകാര്യവൽക്കരണത്തിന്‌ റെയിൽവേയുടെ  ന്യായീകരണം. എയർലൈൻ മാതൃകയിൽ റെയിൽ ഹോസ്റ്റസിന്റെ സേവനവും ലഭ്യമാക്കും. 

കാപ്പി, ചായ വെൻഡിങ്‌ മെഷീൻ അടക്കം ഓൺ ബോർഡ് കാറ്ററിങ്‌ സംവിധാനവുമുണ്ട്. പ്രാദേശിക ഭാഷകളിലടക്കം സിനിമകൾ കാണുന്നതിനുള്ള എൽസിഡി സംവിധാനവുമുണ്ടാകും. എല്ലാകോച്ചുകളിലും വൈ-ഫൈ സംവിധാനവും ലഭ്യമാക്കും. സ്വകാര്യവൽക്കരണം റെയിൽവേയിലെ തൊഴിൽ അവസരം കുറയ്‌ക്കുമെന്ന്‌ യൂണിയനുകൾ ചൂണ്ടിക്കാട്ടുന്നു.

 



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home