സൈനിക വാഹനത്തിനുനേരെ വെടിവയ്‍പ്; ഒരു ഭീകരനെ കൂടി വധിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 29, 2024, 09:31 AM | 0 min read

ന്യൂഡൽഹി> ജമ്മു -കശ്‌മീരിലെ അഖ്‌നൂർ മേഖലയിൽ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ  ഒരു ഭീകരനെ കൂടി വധിച്ചു. ചൊവ്വാഴ്ച പുലർച്ചെയാണ്‌ ഏറ്റുമുട്ടലുണ്ടായത്‌.

അഖ്‌നൂരിലെ ബടലിൽ തിങ്കളാഴ്‌ച രാവിലെ സൈനിക ആംബുലൻസിന് നേരെ വെടിയുതിര്‍ത്ത ഭീകരര്‍ക്കായി തിരച്ചിൽ നടത്തിയിരുന്നു.  പ്രത്യേക സേനയും എൻഎസ്ജി കമാൻഡോകളും നടത്തിയ ഓപ്പറേഷനിൽ തിങ്കളാഴ്‌ച  ഒരു ഭീകരൻ കൊല്ലപ്പെട്ടെന്നും മൃതദേഹവും ആയുധവും കണ്ടെടുത്തെന്നും സൈന്യം അറിയിച്ചിരുന്നു.

സൈനിക ആംബുലൻസ്‌ ആക്രമിച്ച സംഘത്തിൽ മൂന്ന്‌ ഭീകരർ ഉൾപ്പെട്ടിട്ടുണ്ടെന്നാണ്‌ സൈന്യത്തിന്റെ വിലയിരുത്തൽ. അതിൽ ഒരാൾ ഒളിവിലാണ്‌. ഓപ്പറേഷനിൽ വെടിയേറ്റ് നാല് വയസ്സ് പ്രായമുള്ള ആർമി നായ ഫാന്റം ചത്തു.

ജമ്മു മേഖലയിൽ ദീപാവലി മുൻനിർത്തി സുരക്ഷ വർധിപ്പിച്ചതിന്‌ പിന്നാലെയാണ്‌  ഭീകരാക്രമണമുണ്ടായത്‌. ജമ്മു കശ്‌മീരിൽ നിയമസഭാ തെരഞ്ഞെടുപ്പിന്‌ ശേഷം ഭീകരാക്രമണങ്ങളിൽ വർധനവുണ്ടായിട്ടുണ്ട്‌. ഒമര്‍ അബ്ദുള്ള മുഖ്യമന്ത്രിയായി അധികാരമേറ്റശേഷം  അഞ്ചുതവണ ഭീകരാക്രമണമുണ്ടായി.കഴിഞ്ഞയാഴ്‌ച മാത്രം  മൂന്ന്‌ സൈനികരടക്കം 12 പേരാണ്‌ ഭീകരാക്രമണങ്ങളിൽ കൊല്ലപ്പെട്ടത്‌. 20ന്‌ കശ്‌മീരിലെ ഗന്ധർബൽ ജില്ലയിൽ ഒരു ഡോക്ടർ ഉൾപ്പെടെ ഏഴു പേരെ ഭീകരർ കൊലപ്പെടുത്തി. 24ന്‌ വിനോദസഞ്ചാര കേന്ദ്രമായ ഗുൽമാർഗിൽ സൈന്യത്തിന്റെ വാഹനവ്യൂഹം ആക്രമിച്ച ഭീകരർ രണ്ട്‌ സൈനികരെയും രണ്ട്‌ ചുമട്ടുതൊഴിലാളികളെയും കൊലപ്പെടുത്തി. വെടിവെയ്‌പ്പിൽ പരിക്കേറ്റ മറ്റൊരു സൈനികൻ ചികിത്സയിലിരിക്കെ മരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home