മഹാരാഷ്‌ട്രയിൽ ഹരിയാന 
ആവർത്തിക്കരുത്‌ ; ഇടത്‌ പുരോഗമന പാർടികളുടെ കൺവൻഷൻ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 17, 2024, 02:31 AM | 0 min read


ന്യൂഡൽഹി
മറ്റ്‌ പാർടികളെ തഴഞ്ഞ്‌ ഒറ്റയ്‌ക്ക്‌ മത്സരിച്ച്‌ ഹരിയാനയിൽ ബിജെപിക്ക്‌ തുടർഭരണം സമ്മാനിച്ച കോൺഗ്രസിന്റെ പിടിപ്പുകേട്‌ മഹാരാഷ്‌ട്രയിൽ ആവർത്തിക്കരുതെന്ന്‌ ഇടത്‌–-പുരോഗമന പാർടികളുടെ കൺവൻഷൻ. പുണെയിൽചേർന്ന സംസ്ഥാന കൺവൻഷൻ മൂന്നുപ്രമേയങ്ങൾ ഐകകണ്‌ഠ്യേന പാസാക്കി.  ബിജെപി നേതൃത്വത്തിലുള്ള  മഹായുതി സഖ്യത്തെ പരാജയപ്പെടുത്താൻ മഹാവികാസ്‌ അഘാഡി(എംവിഎ)ക്കൊപ്പം പോരാടാൻ ആഹ്വാനം ചെയ്യുന്നതാണ്‌ ആദ്യത്തെ പ്രമേയം.

ബിജെപി ഭരണം അവസാനിപ്പിക്കാൻ എല്ലാവിഭാഗം ജനങ്ങളെയും ഉൾക്കൊള്ളുന്ന ബദൽ ജനകീയ നയങ്ങൾ മുന്നണി  അംഗീകരിച്ച്‌ വോട്ടർമാർക്ക്‌ മുന്നിൽ പ്രഖ്യാപിക്കുക, മറ്റ്‌ പാർടികൾക്ക്‌ അർഹമായ സീറ്റ്‌ നൽകുക എന്നിവയാണ്‌ മറ്റു പ്രമേയങ്ങൾ.   

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മഹാരാഷ്‌ട്രയിൽ എൻഡിഎയെ 17 സീറ്റിൽ ഒതുക്കാനായത്‌ എല്ലാ പാർടികളുടെയും  പിന്തുണ കൊണ്ടാണ്‌.  അശോക്‌ ധാവ്‌ളെ, ഉദയ്‌ നാർക്കർ, വിനോദ്‌ നിക്കോളെ എംഎൽഎ, നരസയ്യ ആദം (സിപിഐ എം), ജയന്ത്‌ പാട്ടീൽ, രാജുകോർഡെ (പിഡബ്ല്യുപി), സുഭാഷ്‌ ലാൻഡെ, രാം ബഹേതി (സിപിഐ) അനിസ്‌ അഹമ്മദ്‌, വിതൽ സതവ്‌(എസ്‌പി) തുടങ്ങിയ നേതാക്കൾ സംസാരിച്ചു.

സീറ്റ്‌ ചർച്ച ഉടൻ 
പൂർത്തിയാക്കണം: 
സിപിഐ എം
എംവിഎയിലെ പ്രധാന കക്ഷികളായ കോൺഗ്രസ്‌, എൻസിപി(ശരദ്‌ പവാർ‌), ശിവസേന(യുബിടി) പാർടികൾ മറ്റുള്ളവരുമായി സീറ്റ്‌ ചർച്ച ഉടൻ പൂർത്തിയാക്കണമെന്ന്‌ സിപിഐ എം ആവശ്യപ്പെട്ടു. രണ്ടുമാസം മുമ്പ്‌ എംവിഎ നേതൃത്വം ആവശ്യപ്പെട്ടതുപ്രകാരം 12 സീറ്റുകളുടെ പട്ടിക കൈമാറിയിട്ടും തുടർചർച്ച ഉണ്ടായില്ലെന്ന്‌ പൊളിറ്റ്‌ബ്യൂറോ അംഗം അശോക്‌ ധാവ്‌ളെ പറഞ്ഞു.

സിറ്റിങ്‌ സീറ്റായ ദഹാനുവിൽ സിപിഐ എം മത്സരിക്കും.  34 ജില്ലകളിൽ മുപ്പതിലും ഘടകങ്ങളുള്ള സിപിഐ എമ്മിന്‌ പലയിടത്തും നല്ല നിലയിൽ വോട്ട്‌ സമാഹരിക്കാനാവും.  മറ്റ്‌ പാർടികൾക്ക്‌ കുറഞ്ഞത്‌ 20 സീറ്റ്‌ നൽകണം–-അദ്ദേഹം പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home