ജമ്മു– കശ്‌മീർ, ഹരിയാന തെരഞ്ഞെടുപ്പ്‌ ഫലം: മതനിരപേക്ഷ ശക്തികൾക്ക്‌ പാഠങ്ങൾ പകരുന്നതെന്ന്‌ സിപിഐ എം പിബി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 09, 2024, 06:41 PM | 0 min read

ന്യൂഡൽഹി> ജമ്മു– കശ്‌മീരിലെ തിളക്കമാർന്ന ജയവും ഹരിയാനയിലെ അപ്രതീക്ഷിത തിരിച്ചടിയും ബിജെപിയ്‌ക്കെതിരായ വരും ദിവസങ്ങളിലെ പോരാട്ടങ്ങളിൽ രാജ്യത്തെ മതനിരപേക്ഷ ശക്തികൾക്ക്‌ വിലപ്പെട്ട പാഠങ്ങൾ പകരുന്നതാണെന്ന്‌ സിപിഐഎം പൊളിറ്റ്‌ബ്യൂറോ പ്രസ്‌താവനയിൽ അറിയിച്ചു. ജമ്മു– കശ്‌മീരിൽ കേന്ദ്രസർക്കാരിന്റെ ആറുവർഷത്തെ ഏകാധിപത്യ ഭരണത്തിന്‌ ശേഷമുള്ള തെരഞ്ഞെടുപ്പിൽ മികച്ച വിജയം നേടിയ നാഷണൽ കോൺഫറൻസും സഖ്യകക്ഷികളും സർക്കാർ രൂപീകരണത്തിന്‌ ഒരുങ്ങുകയാണ്‌.

370–-ാം അനുച്‌ഛേദം റദ്ദുചെയ്‌തും സംസ്ഥാന പദവി എടുത്തുകളഞ്ഞും ദുരുദ്ദേശ്യത്തോടെയുള്ള മണ്ഡല പുനർനിർണയത്തിലൂടെയും ജനങ്ങളുടെ ജനാധിപത്യ അഭിലാഷങ്ങളെ അട്ടിമറിക്കാൻ കേന്ദ്രത്തിലെ ബിജെപി സർക്കാർ നടത്തിയ നീക്കങ്ങളെ പൂർണമായും തള്ളുന്നതാണ്‌ ജമ്മു-കശ്‌മീരിലെ ജനവിധി. ഹരിയാനയിൽ സീറ്റുകളുടെ എണ്ണത്തിൽ ബിജെപി ഭൂരിപക്ഷം നേടിയെങ്കിലും കോൺഗ്രസുമായുള്ള വോട്ടുവ്യത്യാസം 0.6 ശതമാനം മാത്രമാണ്‌. ഗൂഡമായ വർഗീയ അജൻഡയിലൂടെയും താഴെത്തട്ടിലെ ജാതി ഏകീകരണത്തിലൂടെയുമാണ്‌ ബിജെപി വിജയം നേടിയത്‌.

ഇതടക്കം ബിജെപിയുടെ വിജയത്തിന്‌ കാരണമായ ഘടകങ്ങളെ കുറിച്ച്‌ കോൺഗ്രസ്‌ ആത്‌മപരിശോധന നടത്തണം. കശ്‌മീരിലെ കുൽഗാമിൽ മുഹമദ്‌ യൂസഫ്‌ തരിഗാമിയെ മൂന്നാം വട്ടവും തെരഞ്ഞെടുത്ത വോട്ടർമാരെ അഭിനന്ദിക്കുന്നതായും പൊളിറ്റ്‌ബ്യൂറോ പ്രസ്‌താവനയിൽ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home