ജി എൻ സായിബാബ അനുസ്‍മരണം; മുംബൈ ടിസ്സിലെ 10 വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്

മുംബൈ: മനുഷ്യാവകാശ പ്രവര്‍ത്തകന്‍ പ്രൊഫ. ജി എൻ സായിബാബയുടെ ഒന്നാം ചരമവാര്‍ഷികത്തിൽ അനുസ്‍മരണപരിപാടി സംഘടിപ്പിച്ച ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ് (ടിസ്സ്) വിദ്യാര്‍ഥികള്‍ക്കെതിരെ മുംബൈ പൊലീസ് കേസെടുത്തു. 10 വിദ്യാര്‍ഥികള്‍ക്കെതിരെ നിയമവിരുദ്ധമായി സംഘം ചേരൽ, ശത്രുത വളര്‍ത്തൽ തുടങ്ങിയ കുറ്റങ്ങള്‍ ആരോപിച്ചാണ് കേസ്. വിദ്യാര്‍ഥികളെ കസ്റ്റഡിയിലെടുത്തു. ഫോണും ലാപ്ടോപ്പും പിടിച്ചെടുത്തു.
മാവോയിസ്റ്റ് ബന്ധം ആരോപിക്കപ്പെട്ട് ദീര്‍ഘകാലം ജയിലിൽകഴിയേണ്ടിവന്ന സായിബാബയെ 2024ല്‍ കോടതി കുറ്റവിമുക്തനാക്കിയിരുന്നു. ജയിലിൽ കിടന്ന് ആരോഗ്യ മോശമായ സായിബാബ ഒക്ടോബര്‍ 12നാണ് അന്തരിച്ചത്. ഒന്നാം ചരമവാര്‍ഷികത്തിൽ ചെറിയ ഒത്തുകൂടൽ മാത്രമാണ് ക്യാമ്പസിൽ വിദ്യാര്‍ഥികള്‍ സംഘടിപ്പിച്ചത്. മെഴുകുതിരി കത്തിച്ചു. മുദ്രാവാക്യം വിളികളോ അനുസ്മരണ പ്രഭാഷണമോ ഇല്ലായിരുന്നെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു.
എന്നാൽ ഇതിനിടെ ക്യാമ്പസിലെ വലതുപക്ഷ വിദ്യാര്‍ഥി സംഘടനയായ ഡിഎസ്എസ്എഫ് പ്രതിഷേധമുയര്‍ത്തുകയും സായിബാബയുടെ പോസ്റ്റര്‍ വലിച്ചുകീറുകയും ചെയ്തു.
വിദ്യാര്‍ഥികളുടെ ഫോട്ടോ എടുത്ത് സമൂഹമാധ്യമത്തില്‍ പോസ്റ്റ്ചെയ്ത് മുഖ്യമന്ത്രി ദേവേന്ദ്രഫഡ്നാവിസിനോട് നടപടി ആവശ്യപ്പെട്ടു. ഉടൻ തന്നെ പൊലീസ് ക്യാമ്പസിലേക്ക് ഇരച്ചെത്തുകയായിരുന്നുവെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു.










0 comments