സമ്മതിച്ച് കേന്ദ്രസർക്കാർ
print edition റഷ്യൻ സൈന്യത്തിൽ ചേർന്ന 10 ഇന്ത്യക്കാർ കൊല്ലപ്പെട്ടു

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ റഷ്യയ്‌ക്കൊപ്പം പോരാടുന്ന ഇന്ത്യൻ പൗരന്മാർ| image credit: The Hindu

സ്വന്തം ലേഖകൻ
Published on Apr 25, 2026, 12:34 AM | 1 min read
ന്യൂഡൽഹി: റഷ്യൻ സൈന്യത്തിൽ 215 ഇന്ത്യക്കാർ ചേർന്നെന്നും 10 പേർ റഷ്യ–ഉക്രയ്‌ൻ യുദ്ധത്തിൽ കൊല്ലപ്പെട്ടെന്നും കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ അറിയിച്ചു. ഭൂരിഭാഗം ആളുകളും സ്വമേധയാ റഷ്യൻ സൈന്യത്തിൽ ചേർന്നു.
ചിലരെ ഏജന്റുമാർ തെറ്റിദ്ധരിപ്പിച്ച് കുടുക്കിയെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ ബെഞ്ചിൽ കേന്ദ്രം അറിയിച്ചു. 26 പേരുടെ കുടുംബം നൽകിയ ഹർജിയിൽ അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടിയാണ് മറുപടി നൽകിയത്. യുദ്ധമുഖത്തുനിന്ന് മൃതദേഹം കണ്ടെടുക്കൽ അതീവ ദുഷ്‌കരമാണെന്നും തന്ത്രപരമായി വിഷയം കൈകാര്യം ചെയ്യേണ്ടതുണ്ടെന്നും ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു.
ഹർജിയിൽ പരാമർശിക്കുന്ന 26 പേരിലെ 10 പേരാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളുമായി വിദേശമന്ത്രാലയം ബന്ധപ്പെടുന്നുണ്ടെന്ന് സർക്കാർ അറിയിച്ചു. ഒരാൾ ക്രിമിനൽ കേസിൽ തടവിലാണ്. മറ്റൊരാൾ സ്വമേധയ സൈനിക സേവനം തുടരുന്നു. എംബസിയുടെ നിർദേശം ലംഘിച്ചാണ് ഇന്ത്യക്കാർ കരാറിലേർപ്പെടുന്നത്. മൃതദേഹം ഏറ്റെടുക്കാൻ ഒരു കുടുംബം തയ്യാറായില്ല. മൂന്നുമാസത്തേക്ക് മന്ത്രാലയം തന്നെ സൂക്ഷിക്കാൻ ആവശ്യപ്പെട്ടതായും ഭാട്ടി കോടതിയെ അറിയിച്ചു.
കേന്ദ്രത്തിന്റെ അവകാശവാദം നിഷേധിച്ച ഹർജിക്കാർ ഡിഎൻഎ സാന്പിൾപോലും ശേഖരിക്കാൻ മന്ത്രാലയം തയ്യാറായിട്ടില്ലെന്ന് പറഞ്ഞു. മന്ത്രാലയത്തെക്കാൾ മറ്റുള്ളവരാണ് സഹായിക്കുന്നത്. 120 കത്തയച്ചിട്ടും മന്ത്രാലയം നടപടിയെടുത്തില്ല – ഹർജിക്കാർ പറഞ്ഞു.











0 comments