തട്ടിപ്പിന്റെ പുതിയ രൂപം; ഹെലികോപ്റ്റർ യാത്ര ബുക്ക് ചെയ്ത യുവതിക്ക് നഷ്ടമായത് 54,000 രൂപ

പ്രതീകാത്മകചിത്രം
താനെ : രാജ്യത്ത് പല തരത്തിലുള്ള സൈബർ തട്ടിപ്പുകൾ വ്യാപകമാകുന്നു. ഹെലികോപ്റ്റർ യാത്ര വാഗ്ദാനം ചെയ്ത് പണം തട്ടിയ സംഭവമാണ് മഹാരാഷ്ട്രയിൽ പുതിയതായി റിപ്പോർട്ട് ചെയ്തത്. താനെയിൽ നിന്നുള്ള 34 കാരിക്കാണ് തട്ടിപ്പിൽ 54,000 രൂപ നഷ്ടമായത്. യുവതി കേദാർനാഥിലേക്കും ബദരീനാഥിലേക്കും ഹെലികോപ്റ്റർ സർവീസ് ബുക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് പണം നഷ്ടമായത്.
അടുത്തിടെ കേദാർനാഥ് ടൂർ സർവീസുകൾക്കായി തിരയുന്നതിനിടെയാണ് പ്രശസ്ത ആരാധനാലയങ്ങളിലേക്ക് യാത്ര വാഗ്ദാനം ചെയ്യുന്ന ഇൻസ്റ്റാഗ്രാം സന്ദേശം ലഭിച്ചതെന്ന് സ്ത്രീ പൊലീസിനോട് പറഞ്ഞു. സന്ദേശത്തിൽ പറഞ്ഞിരിക്കുന്ന നമ്പറിൽ ബന്ധപ്പെട്ടപ്പോൾ ആകെ തുകയുടെ 50 ശതമാനം അഡ്വാൻസായി നൽകാൻ ഒരാൾ ആവശ്യപ്പെട്ടു.
തുടർന്ന് യുവതി ഡെറാഡൂണിലെ "ഹിമാലയ ടൂർ" എന്ന പേരിലുള്ള അക്കൗണ്ടിലേക്ക് 54,000 രൂപ ട്രാൻസ്ഫർ ചെയ്തതായി പോലീസ് പറഞ്ഞു. എന്നാൽ, പണം ലഭിച്ചതിനുശേഷം കോൺടാക്ട് ചെയ്ത വ്യക്തി ബുക്കിംഗ് സ്ഥിരീകരിക്കുകയോ തുക തിരികെ നൽകുകയോ ചെയ്തില്ല. സ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം നടന്നുവരികയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.










0 comments