നഴ്സുമാരുടെ പണിമുടക്ക് അവസാനിപ്പിച്ചു, സർവ്വീസ് സ്ഥിരപ്പെടുത്തൽ അംഗീകരിച്ച് തമിഴ്നാട് സർക്കാർ

ചെന്നൈ: സ്ഥിരം തൊഴിൽ ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് തമിഴ്നാടിൽ സർക്കാർ നഴ്സുമാർ ഒരാഴ്ചയായി തുടരുന്ന സമരം അവസാനിപ്പിച്ചു. ചർച്ചകൾ ഒത്തു തീർപ്പായതായി തമിഴ്‌നാട് ആരോഗ്യമന്ത്രി എം എ സുബ്രഹ്മണ്യൻ പറഞ്ഞു.
ആദ്യ ഘട്ടത്തിൽ കരാറിലുള്ള 1,000 നഴ്‌സുമാരെ സർക്കാർ സർവീസിലേക്ക് ഉൾപ്പെടുത്താൻ തീരുമാനിച്ചു. മറ്റുള്ളവരുടെ സേവനങ്ങളും ക്രമേണ സ്ഥിരപ്പെടുത്താനും സർക്കാർ ഉറപ്പ് നൽകി.
കരാർ തസ്തികകളിൽ ജോലി ചെയ്യുന്ന നഴ്‌സുമാരെ നിയമിക്കുന്നതിന് തീർപ്പാക്കാത്ത സ്ഥാനക്കയറ്റങ്ങൾ ഉടൻ നടത്തും. പുതിയ തസ്തികൾ സൃഷ്ടിക്കും. യൂണിയൻ മെറ്റേണിറ്റി ആക്ട് പ്രകാരം കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന നഴ്‌സുമാർക്ക് ശമ്പളത്തോടെയുള്ള പ്രസവാവധി നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കും. ഇതിനുള്ള ജി ഒ ഉടൻ പുറപ്പെടുവിക്കും എന്നിങ്ങനെയും ധാരണയിൽ ഉറപ്പ് നൽകി.
കരാർ നഴ്‌സുമാർക്ക് നൽകുന്ന പ്രതിമാസ ശമ്പളം 2021 മെയ് മുതൽ പ്രാബല്യത്തിൽ വരുന്ന 14,000 രൂപയിൽ നിന്ന് 18,000 രൂപയായി ഈ വർദ്ധിപ്പിച്ചു. ചില കരാർ നഴ്‌സുമാർക്ക് ഈ ശമ്പള വർദ്ധനവ് ലഭിക്കാത്തത് പരിശോധിക്കും- മന്ത്രി പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
ഡിസംബർ 18 ന് നിരാഹാര സമരത്തോടെയാണ് നഴ്‌സുമാരുടെ പ്രതിഷേധം ആരംഭിച്ചത്. മെഡിക്കൽ സർവീസസ് റിക്രൂട്ട്‌മെന്റ് ബോർഡ് വഴിയാണ് ഇവരെ സർക്കാർ നിയമിച്ചത്. കരാർ അടിസ്ഥാനത്തിൽ ഏകീകൃത ശമ്പളത്തിലായിരുന്നു ജോലി.
7,000-ത്തിലധികം നഴ്‌സുമാർ ഇങ്ങനെ ദീർഘകാലമായി കരാറിൽ തുടരുന്നു. അവരിൽ ഒരു ഭാഗം ടിഎൻ നഴ്‌സസ് എംപവർമെന്റ് അസോസിയേഷനുമായി അഫിലിയേറ്റ് ചെയ്തിട്ടുണ്ട്. തൊഴിൽ സ്ഥിരത ആവശ്യപ്പെട്ട് ദീർഘകാലമായി പ്രതിഷേധം തുടരുന്നു.
എന്നാൽ കഴിഞ്ഞ വർഷം മാത്രം 1,693 നഴ്‌സുമാരെ സ്ഥിരപ്പെടുത്തിയതായി സർക്കാർ അവകാശപ്പെട്ടു.










0 comments