ചൂടും പൊടിയും അടങ്ങിയപ്പോൾ മഴ കനത്തു; ഡൽഹിയിൽ 380 വിമാന സര്‍വീസുകൾ വൈകി

ന്യൂഡൽഹി: രാജ്യത്തെ തലസ്ഥാന മേഖലയിലും സമീപ സംസ്ഥാനങ്ങളിലും കനത്ത മഴയും കാറ്റും നാശം വിതച്ചു. ജനജീവിതവും ഗതാഗത സംവിധാനങ്ങളും തടസപ്പെട്ട നിലയിലാണ്. ഫ്ലൈറ്റ് റഡാര്‍ ഡാറ്റ പ്രകാരം 380 വിമാന സര്‍വീസുകളെ മഴ ബാധിച്ചു. പല സര്‍വീസുകളും അരമണിക്കൂറിലധികം വൈകി. 26 വിമാന സര്‍വീസുകൾ റദ്ദു ചെയ്തു.
ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങൾ താളം തെറ്റി. മൂന്ന് അന്താരാഷ്ട്ര സര്‍വീസുകൾ ഉൾപ്പെടെ 15 വിമാനങ്ങൾ മറ്റ് വിമാനത്താവളങ്ങളിലേക്ക് തിരിച്ചു വിട്ടു. 12 എണ്ണം ജയ്പൂരിലേക്കും രണ്ട് സര്‍വീസുകൾ ഛണ്ഡീഗഡിലേക്കും വഴി മാറ്റി.
Related News
ഇന്ത്യാ ഗേറ്റ് ഉൾപ്പെടെ പ്രദേശങ്ങളിൽ മഴ ദുരിതം വിതച്ചു. സോഹ്ന റോഡിലെ ഇസ്ലാംപൂര്‍ സര്‍വ്വീസ് ലൈനിൽ രണ്ടടിയോളം വെള്ളം ഉയര്‍ന്നു. നാല് കിലോമീറ്ററോളം ഗതാഗത കുരുക്ക് രൂപപ്പെട്ടു. ഗുരുഗ്രാമിലും ഫരീദാബാദിലും ഓറഞ്ച് അലേര്‍ട് പ്രഖ്യാപിച്ചിരിക്കയാണ്. വിമാനത്താവളം സാകേത് കോടതി എന്നിവിടങ്ങളിൽ രാവിലെ ജോലിക്കും യാത്രയ്ക്കുമായി പുറപ്പെട്ടവര്‍ മണിക്കൂറുകളോളം കുരുങ്ങി കിടന്നു.
നോയിഡ സെക്ടർ 16, 39, 95 എന്നിവിടങ്ങളിൽ ശക്തമായ മഴ ലഭിച്ചു. ഘാസിയാബാദിലെ NH-9 ഇൻഡസ്ട്രിയൽ ഏരിയ അണ്ടർപാസിന് താഴെ രൂക്ഷമായ വെള്ളക്കെട്ടുണ്ടായതിനെ തുടർന്ന് വാഹനങ്ങൾ വെള്ളത്തിൽ കുടുങ്ങി.
ഐഎംഡി അറിയിപ്പ് പ്രകാരം ഒഡീഷ, തെലങ്കാന സംസ്ഥാനങ്ങളിലും കനത്ത മഴയും നാശനഷ്ടങ്ങളും ഉണ്ടാവാം. മൺസൂൺ ആരംഭത്തിൽ മഴ നിഴലിൽ തുടര്‍ന്ന ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ചൂടിന് ശമനമായി. എങ്കിലും കനത്ത മഴ നാശം വിതയ്ക്കുകയാണ്.










0 comments