print edition വർഷം 4 സിലിണ്ടർ മാത്രം; പാവപ്പെട്ടവർക്കും ഇരുട്ടടി

പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: ഉജ്വല യോജന പദ്ധതി പ്രകാരം വിതരണം ചെയ്യുന്ന സബ്‌സിഡിയുള്ള പാചകവാതക സിലിണ്ടറുകളുടെ എണ്ണം വീണ്ടും വെട്ടിക്കുറച്ച് കേന്ദ്രസർക്കാർ. വർഷംതോറും ഒന്പത് സിലിണ്ടറുകൾ ഉണ്ടായിരുന്നത് നാലെണ്ണമാക്കി. പദ്ധതിപ്രകാരമുള്ള സിലിണ്ടർ ഉപയോഗത്തിന്റെ ശരാശരിയിലുണ്ടായ മാറ്റങ്ങൾ കണക്കിലെടുത്താണ് നടപടിയെന്നാണ് സർക്കാരിന്റെ വിശദീകരണം. ഉജ്വലയോജന പദ്ധതി പ്രകാരം സാന്പത്തികമായി പിന്നാക്കാവസ്ഥയിലുള്ള സ്‌ത്രീകൾക്ക് സൗജന്യ എൽപിജി കണക്ഷനും ആദ്യ സിലിണ്ടറും സ്‌റ്റൗവും സൗജന്യമായി നൽകും. പിന്നീടുള്ള സിലിണ്ടറുകൾക്ക് സബ്‌സിഡിയും നൽകും.
12 സിലിണ്ടറുകൾക്ക് സബ്‌സിഡി നൽകിയിരുന്നത് കഴിഞ്ഞ വർഷം ഒന്പതാക്കി കുറച്ചു. അതാണ് നാലായി ചുരുക്കിയത്. ഘട്ടംഘട്ടമായി പദ്ധതി ഇല്ലാതാക്കാനുള്ള നീക്കമാണ് സർക്കാർ നടത്തുന്നത്. പശ്‌ചിമേഷ്യൻ സംഘർഷങ്ങൾ കാരണം രാജ്യത്ത് പാചകവാതക പ്രതിസന്ധിയുണ്ടെന്ന ആക്ഷേപം ശക്തമാണ്. സംഘർഷങ്ങളുടെ പേര് പറഞ്ഞ് സർക്കാർ ഗാർഹിക ആവശ്യങ്ങൾക്കുള്ള സിലിണ്ടറുകളുടെ വില കാര്യമായി വർധിപ്പിക്കുന്നുണ്ട്. ഇൗ സാഹചര്യത്തിൽ, സബ്‌ഡിയുള്ള സിലിണ്ടറുകൾ കൂടി വെട്ടിക്കുറയ്‌ക്കുന്നതോടെ സാന്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങൾ ദുരിതക്കയത്തിലേക്ക് പതിക്കും. ഉജ്വലയോജന പ്രകാരമുള്ള സബ്‌സിഡി തുക വർധിപ്പിക്കണമെന്ന് പെട്രോളിയം, പ്രകൃതിവാതക പാർലമെന്ററി സ്‌റ്റാൻഡിങ്ങ് കമ്മിറ്റി നേരത്തെ ശുപാർശ നൽകിയിരുന്നെങ്കിലും സർക്കാർ അത് തള്ളിയിരുന്നു.










0 comments