print edition മഞ്ഞിനാൽ മുറിവേറ്റു; ഹിമാലയം ഭീതിയുടെ നിഴലിൽ

ന്യൂഡൽഹി: ഹിമാലയൻ മേഖലകളിൽ 13 വർഷത്തിനിടെ നിരവധി ദുരന്തങ്ങളാണുണ്ടായത്. 2013ൽ ഉത്തരാഖണ്ഡിലാണ് ഹിമാലയൻ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തമുണ്ടായത്. തീവ്രമഴയെത്തുടർന്നുണ്ടായ പ്രളയത്തിൽ അയ്യായിരത്തോളംപേർക്ക് ജീവൻ നഷ്ടമായി. 2021 ഫെബ്രുവരിയിൽ ചമോലിയിലെ മഞ്ഞുമല ഇടിഞ്ഞു പ്രളയത്തിൽ രണ്ട് ജലവൈദ്യുത പദ്ധതികൾ തകർന്നു. ബുധനാഴ്ച മിന്നൽപ്രളയമുണ്ടായ അതേ മേഖലയിൽ 2015ൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായി. 9,000-ത്തോളംപേർ മരിച്ച;. 2024 സെപ്തംബറിൽ കനത്ത മഴയിലും ഉരുൾപൊട്ടലിലും കാഠ്മണ്ഡു താഴ്‌വരയിലടക്കം 240ലധികംപേർ മരിച്ചിരുന്നു.
2014 സെപ്‌തംബറിൽ ഝലം നദി കരകവിഞ്ഞു. കശ്മീർ മേഖല 50 വർഷത്തിനിടയിലെ ഏറ്റവും വലിയ പ്രളയത്തെ നേരിട്ടപ്പോൾ അഞ്ഞൂറിനടുത്ത് ജീവൻ നഷ്ടമായി. 2023 സിക്കിമിലെ ദക്ഷിണ ലോനാക് തടാകം കരകവിഞ്ഞ് അണക്കെട്ട് തകർന്നു.
പ്രധാന കാരണങ്ങൾ
ആഗോളതാപനം മൂലം ഹിമാലയൻ മേഖലയിലെ താപനില അതിവേഗം ഉയരുന്നത് ചുരുങ്ങിയ സമയത്തിനുള്ളിൽ അമിതമഴ പെയ്യുന്ന മേഘവിസ്ഫോടനങ്ങൾക്ക് കാരണമാകുന്നു. ഹിമാലയത്തിലെ മഞ്ഞുപാളികൾ അതിവേഗം ഉരുകുന്നത് പുതിയ തടാകങ്ങൾ രൂപപ്പെടാനും കാരണമാകുന്നു. ഈ തടാകങ്ങളുടെ സ്വാഭാവിക ഭിത്തികൾ തകർന്ന് പെട്ടെന്ന് വെള്ളം പുറത്തേക്ക് ഒഴുകുന്നത് (ഗ്ലേഷ്യൻ ലേക്ക് ഒട്ട്‌ബേർസ്റ്റ് ഫ്ലഡ്) വലിയ ദുരന്തങ്ങൾക്കാണ് വഴിവെക്കുന്നത്.
വലുതാണെങ്കിലും പ്രായംകുറഞ്ഞ മടക്കുപർവതമാണ് ഹിമാലയം. ഇന്ത്യൻ ഭൗമപാളി ഏഷ്യൻ പാളിയുമായി നിരന്തരം കൂട്ടിയിടിക്കുന്നതിനാൽ ഇവിടെ വൻതോതിൽ ഊർജം സംഭരിക്കപ്പെടുകയും ഭൂകമ്പങ്ങൾ ഉണ്ടാകുകയും ചെയ്യുന്നു. ഭൂകമ്പങ്ങൾ പർവതങ്ങളുടെ ഉറപ്പ് കുറയ്ക്കുകയുംചെയ്യും. അശാസ്‌ത്രീയമായ മനുഷ്യ ഇടപെടലുകളും വെല്ലുവിളിയാണ്.










0 comments