print edition മിസൈൽ സാങ്കേതികവിദ്യയും സ്വകാര്യമേഖലയ്‌ക്ക്

റിതിൻ പൗലോസ്
Published on Aug 26, 2026, 01:30 AM | 1 min read
ന്യൂഡൽഹി: ഡിആർഡിഒ വികസിപ്പിച്ച മിസൈൽ സാങ്കേതികവിദ്യ സ്വകാര്യ പ്രതിരോധ വ്യവസായങ്ങൾക്ക് കൈമാറാൻ കേന്ദ്രസർക്കാരിന്റെ അനുമതി നല്‍കി. ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ സ്വകാര്യ മിസൈൽ നിർമാണ പദ്ധതി അദാനി ഗ്രൂപ്പ് പ്രഖ്യാപിച്ച് ഒരു മാസം തികയവെയാണ് തീരുമാനം. കേന്ദ്രപ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ചൊവ്വാഴ്‌ച ഫയലിൽ ഒപ്പുവെച്ചതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതോടെ എല്ലാ പരമ്പരാഗത മിസൈൽ സംവിധാനങ്ങളുടെയും സാങ്കേതികവിദ്യയാണ് അദാനിയടക്കമുള്ള സ്വകാര്യ പ്രതിരോധ വ്യവസായങ്ങൾക്ക് ചുളുവിൽ ലഭിക്കുക.
ബഹിരാകാശ സ്ഥാപനമായ ഐഎസ്‌ആർഒയുടെ ലോഞ്ച് വെഹിക്കിളുകളുടെ സാങ്കേതികവിദ്യയടക്കം സ്വകാര്യമേഖലയ്‌ക്ക് തീറെഴുതി ദിവസങ്ങൾക്കുള്ളിലാണ് മിസൈൽ നിർമാണ മേഖലയും സ്വകാര്യവൽക്കരിക്കുന്നത്. വാർഹെഡ്ഡുകളിൽ ആർഡിഎക്സ്, ടിഎൻടി എന്നിവയുടെ മിശ്രിതം നിറച്ച് തൊടുക്കുന്നതാണ് പരന്പരാഗത മിസൈലുകൾ. വ്യോമ പ്രതിരോധ സംവിധാനങ്ങൾ, ആകാശത്തുനിന്ന് വിക്ഷേപിക്കാവുന്ന ആസ്ട്ര മിസൈലുകൾ, ഗൈഡഡ് മിസൈൽ തുടങ്ങിയവയും സ്വകാര്യ മേഖലയിൽ എത്തിയയേക്കാം. ഏന്തൊക്കെ മിസൈൽ സാങ്കേതികവിദ്യയാണ് സ്വകാര്യ ണേമഖലയ്‌ക്ക് നൽകുന്നതെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടില്ല.
മധ്യപ്രദേശിലെ ശിവപുരിയിൽ 2,500 കോടി രൂപയുടെ മിസൈൽ പദ്ധതിക്ക് അദാനി ഗ്രൂപ്പ് തറക്കല്ലിട്ടയത് ജൂലൈ അഞ്ചിനാണ്. പിസ്റ്റളുകൾ, ലൈറ്റ് മെഷീൻ ഗൺ, കാർബൈനുകൾ, അസോൾട്ട് റൈഫിളുകൾ തുടങ്ങിയ നിർമിക്കുന്ന യൂണിറ്റ് ഗ്വാളിയോറിലും അദാനിക്കുണ്ട്. ബിജെപിക്ക് ഏറ്റവും അധികം തുക ഇലക്‌ട്രൽ ബോണ്ടിലൂടെ നൽകിയ മേഘ കൺട്രക്ഷൻസിന്റെ പ്രതിരോധ വിഭാഗമായ ഐസിഒഎംഎം, ടാറ്റ, നുവൽ കുടുംബത്തിന്റെ സോളാർ ഗ്രൂപ്പ് തുടങ്ങിയവയ്‌ക്കാണ് പുതിയ തീരുമാനത്തിന്റെ ഗുണം ലഭിക്കുക. തന്ത്രപ്രധാനമായ മിസൈൽ സാങ്കേതികവിദ്യ സ്വകാര്യ മേഖലയ്‌ക്ക് കൈമാറുന്നത് ആശങ്കാജനകമാണ്. തദ്ദേശീയ ഉൽപ്പാദനം ഏറ്റെടുക്കാൻ പ്രാപ്തരാക്കി ആഭ്യന്തര വ്യവസായങ്ങളുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കാനാനുള്ള ഈ തീരുമാനം നാഴികക്കല്ലെന്നാണ് മന്ത്രാലയം അവകാശപ്പെട്ടു.










0 comments