കുനോയിൽ പിറന്ന നാല് ചീറ്റക്കുഞ്ഞുങ്ങൾ ചത്തനിലയിൽ

Photo Credit: X
ഭോപാൽ: മധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിൽ ഒരു മാസം മുമ്പ് പിറന്ന നാല് പുതിയ ചീറ്റകുഞ്ഞുങ്ങളെ ചത്ത നിലയിൽ കണ്ടെത്തി. കുഞ്ഞുങ്ങളുടെ ജഡങ്ങൾ ഭാഗികമായി ഭക്ഷിച്ച നിലയിലായിരുന്നുവെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. കുഞ്ഞുങ്ങളുടെ മരണത്തോടെ ഇന്ത്യയിലെ ആകെ ചീറ്റകളുടെ എണ്ണം 53 ആയി കുറഞ്ഞു.
പ്രോജക്ട് ചീറ്റയുടെ ഭാഗമായി 2022 സെപ്തംബറിലാണ് ചീറ്റകളെ ഇന്ത്യയിലേക്ക് ആദ്യമായി കൊണ്ടുവന്നത്. നമീബിയയിൽ നിന്ന് കൊണ്ടുവന്ന എട്ട് ചീറ്റകളെയാണ് കുനോയിൽ തുറന്നുവിട്ടത്. പിന്നീട് 2023 ഫെബ്രുവരിയിൽ ദക്ഷിണാഫ്രിക്കയിൽ നിന്ന് 12 ചീറ്റകളെ കൂടി എത്തിച്ചു. കുനോയിലും മധ്യപ്രദേശിലെ മന്ദ്‌സൗർ, നീമുച്ച് ജില്ലകളുടെ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ഗാന്ധി സാഗർ വന്യജീവി സങ്കേതത്തിലുമാണ് ചീറ്റകളുള്ളത്.
നമീബിയയിൽ നിന്നെത്തിച്ച പെൺചീറ്റകളായ ജ്വാല, ആശ, ക്ഷിണാഫ്രിക്കയിൽ ജനിച്ച ഗാമിനി, വീര, നിർവ, ഇന്ത്യയിൽ ജനിച്ച മുഖി എന്നിവ കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയിരുന്നു. 1952-ലാണ് ഇന്ത്യയിൽ ചീറ്റകൾ വംശമറ്റതായി ഔദ്യോഗിക പ്രഖ്യാപനം വരുന്നത്. ഇവയെ വീണ്ടെടുക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമാണ് പ്രൊജക്ട് ചീറ്റ.










0 comments