സുശാന്തിന്റെ മാനേജർ ദിഷ സാലിയന്റെ മരണം: സൂരജ് പഞ്ചോളിക്കും ആദിത്യ താക്കറേയ്ക്കുമെതിരെ എഫ്ഐആർ

മുംബൈ : നടൻ സുശാന്ത് സിങ് രജ്പുതിന്റെ മാനേജർ ദിഷ സാലിയന്റെ മരണത്തിൽ ബോളിവുഡ് താരങ്ങൾക്കും മുൻ മന്ത്രിക്കുമെതിരെ എഫ്ഐആർ. മഹാരാഷ്ട്ര മുൻ മന്ത്രി ആദിത്യ താക്കറേ, മുൻ മുംബൈ പൊലീസ് കമീഷണർ പരംബീർ സിങ്, നടൻമാരായ സൂരജ് പഞ്ചോളി, ഡിനോ മോറിയ എന്നിവർക്കെതിരെയാണ് കേസ്. ദിഷയുടെ അച്ഛന്റെ പരാതിയിലാണ് നടപടി. റിയ ചക്രവർത്തിക്കെതിരെയും പരാതിയുണ്ട്.
ആദിത്യ താക്കറെയും പരംബീർ സിങ്ങും കേസ് വഴിതിരിച്ചുവിടാൻ ശ്രമിച്ചെന്നും പത്ര സമ്മേളനം നടത്തി തെറ്റായ കാര്യങ്ങൾ വിളിച്ചുപറഞ്ഞുവെന്നും പരാതിയിൽ പറയുന്നു. ദിഷയുടെ മരണത്തിൽ വീണ്ടും അന്വേഷണം ആരംഭിക്കണമെന്നും ദിഷയുടെ പിതാവിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടു. ശനിയാഴ്ച ദിഷയുടെയും സുശാന്തിന്റെയും മരണം അന്വേഷിച്ച സിബിഐ ആരെയും പ്രതി ചേർക്കാതെ അന്തിമറിപ്പോർട്ട് സമർപ്പിച്ചിരുന്നു. 2020 ജൂൺ എട്ടിനാണ് സെലിബ്രിറ്റി മാനേജരായിരുന്ന ദിഷയെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണ് മരിക്കുകയായിരുന്നു. ഇതിന് ദിവസങ്ങൾക്ക് ശേഷമാണ് നടൻ സുശാന്ത് സിങ്ങും ആത്മഹത്യ ചെയ്തത്.










0 comments