സഹായധനം ഉടൻ നൽകുമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ട് ഒരു നടപടിയുമില്ല; സർവതും നഷ്ടപ്പെട്ടവരെ സർക്കാർ കൈയൊഴിയുന്നു: എം വി ഗോവിന്ദൻ

എം വി ഗോവിന്ദൻ | ഫോട്ടോ: നിലിയ വേണുഗോപാൽ
തിരുവനന്തപുരം: കാലവര്‍ഷക്കെടുതിയില്‍ ദുരിതാശ്വാസ സഹായധനം ലഭ്യമാക്കുന്നതിൽ സർക്കാരിന്റെ പ്രഖ്യാപനം പാളിയെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സർവതും നഷ്ടപ്പെട്ട മനുഷ്യരെ യുഡിഎഫ് സർക്കാർ കയ്യൊഴിയുകയാണ്. ധനസഹായം നല്‍കുമെന്ന പ്രഖ്യാപനവും പാഴ്‌വാക്കായി. ഔദ്യോഗിക നൂലമാലകളുണ്ടെന്നുപറഞ്ഞ് ജനങ്ങളുടെ കണ്ണിൽപൊടിയിടാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും എം വി ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കാലവര്‍ഷക്കെടുതിയില്‍ 27 മരണമാണ് സംസ്ഥാനത്താകെ റിപ്പോര്‍ട്ട് ചെയ്‌തത്. 462 ക്യാമ്പുകള്‍ പ്രവര്‍ത്തിച്ചു. 27,048 പേരാണ് ക്യാമ്പിലെത്തിയത്. 1,882 ഹെക്ടര്‍ കൃഷിനാശമുണ്ടായി. 23,537 കര്‍ഷകരെയാണ് ബാധിച്ചതെന്നും 68 കോടിരൂപയുടെ നഷ്ടമുണ്ടായിയെന്നും മുഖ്യമന്ത്രി വി ഡി സതീശന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. ദുരന്തബാധിതര്‍ക്ക് സഹായധനം ഉടന്‍ നല്‍കുമെന്നാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. എന്നാല്‍ ഒരു നടപടിയുമുണ്ടായില്ല. അപേക്ഷയുടെ മാതൃകപോലും തയ്യാറാക്കിയിട്ടില്ല. ഓരോ കുടുംബത്തിലും രണ്ടുപേര്‍ക്ക് 300 രൂപ വീതം ഏഴ് ദിവസം നല്‍കുമെന്നായിരുന്നു വാഗ്‌ദാനം. ഏത് ഹെഡില്‍ നിന്ന് തുക നല്‍കുമെന്നതില്‍പ്പോലും മുഖ്യമന്ത്രിയോ റവന്യൂവകുപ്പോ തീരുമാനമെടുത്തിട്ടില്ല. ഗുണഭോക്താക്കളുടെ പട്ടികയും തയ്യാറാക്കിയിട്ടില്ല. പാവപ്പെട്ട ജനങ്ങളോട് കരുണയില്ലാത്ത സമീപനം സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.









0 comments