സിപിഐ എം നേതാക്കൾ ഇലക്ഷൻ കമ്മീഷനെ കണ്ടു; ആനുപാതിക പ്രാതിനിധ്യം ഉൾപ്പെടെ ചർച്ചയിൽ

അംഗീകൃത രാഷ്ട്രീയ പാർട്ടികളെ ചർച്ചകൾക്കായി ക്ഷണിച്ച കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ സ്വീകരിച്ച മുൻകൈ നീക്കത്തെ സ്വാഗതം ചെയ്ത് കമ്മ്യൂണിസ്റ്റ് പാർടി ഓഫ് ഇന്ത്യ മാർക്സിസ്റ്റ്.
സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി, പൊളിറ്റ് ബ്യൂറോ അംഗം നിലോത്പൽ ബസു, കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം മുരളീധരൻ എന്നിവരടങ്ങുന്ന പ്രതിനിധി സംഘം ഇന്ന് മൂന്നംഗ തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടു. ഇസിഐക്ക് സമഗ്രമായ വീക്ഷണ രേഖ കൈമാറി.
തെരഞ്ഞെടുപ്പ് പരിഷ്കാരങ്ങൾ ജനാധിപത്യപരമായി സമഗ്രമായിരിക്കണമെന്നും, ഇ വി എമ്മുകൾ, തിരഞ്ഞെടുപ്പ് ഫണ്ടിംഗ്, ഈ രംഗത്തെ അഴിമതി, കോർപ്പറേറ്റ് നിയന്ത്രണം, ഭാഗിക ആനുപാതിക പ്രാതിനിധ്യം, പക്ഷപാതരഹിതവും സ്വതന്ത്രവുമായ സ്വഭാവം, തെരഞ്ഞെടുപ്പ് ഏജൻസികളുടെ സ്വഭാവം, മാധ്യമങ്ങളുടെ പങ്ക് മുതലായവയെക്കുറിച്ചുള്ള ആശങ്കകൾ പരിഹരിക്കുന്നതിന് ഈ നീക്കം ഉപകരിക്കുമെന്നും പ്രത്യാശ മുന്നോട്ട് വെച്ചു.
ഇ സി ഐയുടെ അധികാരപരിധി സംബന്ധിച്ച കരുതൽ നിലനിൽക്കെ തന്നെ സാധ്യമായത്രയും നയങ്ങളെ ക്രിയാത്മകമായി സ്വാധീനിക്കുന്നതിന് അധികാരാവകാശങ്ങൾ പ്രയോജനപ്പെടുത്തുമെന്ന പ്രതീക്ഷയാണ്. ഈ ചർച്ച വലിയ വിഷയങ്ങൾ മുന്നിൽ കൊണ്ടുവരാനുള്ള സ്വാതന്ത്ര്യം വാഗ്ദാനം ചെയ്യുന്നതാണ്. എന്നിരിക്കെ സുപ്രധാനമായ കാര്യങ്ങളിലെ ആശങ്കകളും കമ്മീഷന് കൈമാറി.
സമീപകാലത്ത് നടന്ന മിക്ക തെരഞ്ഞെടുപ്പുകളിലും വോട്ട് വിഹിതത്തിന്റെയും സീറ്റ് വിഹിതത്തിന്റെയും അനുപാതത്തിൽ വലിയ അസമത്വം ഉണ്ടെന്ന് അനുഭവം കാണിക്കുന്നു. ഗണ്യമായ വോട്ട് വിഹിതം ലഭിക്കുന്ന പാർട്ടികൾ ആനുപാതികമായ സീറ്റുകൾ നേടുന്നതിൽ പരാജയപ്പെടുന്നതും കുറഞ്ഞ വോട്ട് വിഹിതം ലഭിക്കുന്ന പാർട്ടികൾക്ക് കൂടുതൽ സീറ്റുകൾ ലഭിക്കുന്നതുമായ നിരവധി സംഭവങ്ങളുണ്ട്.
2014 ൽ ആദ്യമായി 31 ശതമാനം വോട്ട് വിഹിതമുള്ള ബിജെപി ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പകുതിയിലധികം സീറ്റുകൾ നേടി. അതിന് വിപരീതമായി, 19.3 ശതമാനം വോട്ടുകൾ നേടിയ കോൺഗ്രസിന് 44 സീറ്റുകൾ മാത്രമേ ലഭിച്ചുള്ളൂ.
2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ, ബിജെപി 36.56 ശതമാനം വോട്ടുകൾ നേടി 240 സീറ്റുകൾ നേടി, 1.89 ശതമാനം മാത്രം വർധനവോടെ കോൺഗ്രസ് 2014 നെ അപേക്ഷിച്ച് 55 സീറ്റുകൾ കൂടി നേടി. ഈ സാഹചര്യത്തിൽ ആവശ്യമായ ആനുപാതിക പ്രാതിനിധ്യ സമ്പ്രദായം കൂടി കൈക്കൊള്ളുന്നതിന് ചർച്ചകൾ ഉയരേണ്ടതാണ്.
ഒരേസമയം തെരഞ്ഞെടുപ്പുകൾ നടത്തുന്നതിനെതിരായ എതിർപ്പ്
സിപിഐ എം പ്രകടിപ്പിച്ചിട്ടുണ്ട്. 'ഒരു രാഷ്ട്രം, ഒരു തിരഞ്ഞെടുപ്പ്' എന്ന ആശയത്തെ എതിർക്കുന്നു. ഒരു കേന്ദ്രീകൃത ഏകാധികാര രാഷ്ട്രം സൃഷ്ടിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം എന്ന് മനസിലാക്കുന്നു. ഭരണഘടനയുടെ രണ്ട് അടിസ്ഥാന സവിശേഷതകളെ - ജനാധിപത്യത്തെയും ഫെഡറലിസത്തെയും - ഈ മാതൃക ദുർബലപ്പെടുത്തും.
അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസിന്റെ (ADR) റിപ്പോർട്ട് അനുസരിച്ച്
2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പുകളിൽ വിജയിച്ച സ്ഥാനാർത്ഥികളിൽ 93 ശതമാനവും "കോടീശ്വരന്മാരാണ്" പണശക്തി ജനാധപിത്യത്തെയും സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് പ്രക്രിയയെയും മുഴുവൻ ദുഷിപ്പിക്കും.
ഇവിഎമ്മുകളുടെ ദുർബലതയെക്കുറിച്ചുള്ള പൊതുജനങ്ങളുടെ സംശയങ്ങൾ വർധിച്ചു വരുന്ന സാഹചര്യമാണ്. ഇവിഎമ്മുകളെ പിന്തുണയ്ക്കുയ്ക്കുമ്പോൾ തന്നെ വിവിപാറ്റുകൾ അവതരിപ്പിക്കുന്നത് അത്യാവശ്യമാണ്. പൊതുജനങ്ങളിൽ ഇപ്പോഴും സംശയങ്ങൾ നിലനിൽക്കുന്നത് ദൂരീകരിക്കുക ഭദ്രമായ തെരഞ്ഞെടുപ്പ് പ്രക്രിയ തുടരുന്നതിൽ അത്യാവശ്യമാണ്.
പോളിംഗ് ഡാറ്റയുമായി ബന്ധപ്പെട്ട് പൊരുത്തക്കേടുകൾ ഉണ്ടെന്ന് ആരോപണങ്ങൾ ഗൌരവതരമാണ്. ഇസിഐ അതിന്റെ വെബ്‌സൈറ്റിലെ കണക്കുകൾ കൃത്യസമയത്ത് അപ്‌ഡേറ്റ് ചെയ്യുന്നതിൽ വരുത്തിയ കാലതാമസം സംശയങ്ങൾക്കും ആരോപണങ്ങൾക്കും കാരണമായി.
2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിന് ശേഷം പോളിങ് ഡാറ്റ കമ്മീഷന്റെ വെബ്‌സൈറ്റിൽ അപ്‌ഡേറ്റ് ചെയ്യാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ് 11 ദിവസവും രണ്ടാം ഘട്ടത്തിൽ നാല് ദിവസവും എടുത്തു. പോളിംഗ് അവസാനിച്ചപ്പോൾ പുറത്തിറക്കിയ പ്രാരംഭ ഡാറ്റയും നിരവധി ദിവസത്തെ കാലതാമസത്തിനുശേഷം പുറത്തുവിട്ട അന്തിമ ഡാറ്റയും തമ്മിൽ പൊരുത്തക്കേട് ഉണ്ടാകുമ്പോൾ വിശ്വാസ്യത ദുർബലമാവുക സ്വാഭാവികമാണ്.
ഏപ്രിൽ 19, ഏപ്രിൽ 26 തീയതികളിൽ നടന്ന വോട്ടെടുപ്പിൽ വൈകുന്നേരം 7.00 മണി വരെ, രജിസ്റ്റർ ചെയ്ത വോട്ടർമാരിൽ ഏകദേശം 60 ശതമാനം പേർ തെരഞ്ഞെടുപ്പിന്റെ പ്രഥമ, രണ്ടാം ഘട്ടങ്ങളിൽ വോട്ട് രേഖപ്പെടുത്തിയതായി ഇസിഐ അപ്പോൾ കണക്കാക്കിയിരുന്നു. ഏപ്രിൽ 30 ന് അപ്‌ലോഡ് ചെയ്ത അന്തിമ ഡാറ്റയിൽ, കണക്കുകൾ യഥാക്രമം 66.14 ഉം 66.71 ഉം ശതമാനത്തിലെത്തി. ഇത്തരത്തിലുണ്ടാവുന്ന പൊരുത്തക്കേടുകൾ പരിഹരിക്കേണ്ടതുണ്ട്.
ഇസിഐ തന്നെ പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശങ്ങളും മാതൃകാ പെരുമാറ്റച്ചട്ടവും നടപ്പിലാക്കാത്തത് ആശങ്കാജനകമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വർഗീയ പ്രചാരണം സംബന്ധിച്ച് നിരവധി പരാതികൾ ലഭിച്ചിട്ടും കമ്മീഷൻ ഒരു ഘട്ടത്തിൽ ഇവ പരിഗണിക്കാൻ പോലും വിസമ്മതിച്ചത് ആശങ്കയായി തുടരുന്നു. പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി, എന്നിവർ പദവിതന്നെ ദുരുപയോഗം ചെയ്ത സാഹചര്യമാണ്. ഉന്നതങ്ങളിൽ ഇരിക്കുന്ന പലരും ഇത്തരം പ്രവൃത്തികളുടെ ഭാഗമായി. മാത്രമല്ല, രാഷ്ട്രീയപരമായ ഉദ്ദേശ്യങ്ങൾക്കായി ദേശീയ ചിഹ്നങ്ങളും മുദ്രകളും ഉപയോഗിക്കുന്നത് കാണാതെ പോകുന്നു.
ഇസിഐയുടെ വിശ്വാസ്യത പുനഃസ്ഥാപിക്കുന്നതിന് പെരുമാറ്റ ചട്ടം ഉറപ്പാക്കണം.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച 543 സ്ഥാനാർത്ഥികളിൽ 251 പേർക്ക് (46 ശതമാനം) എതിരെ ക്രിമിനൽ കേസുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിൽ 170 (31 ശതമാനം) പേർക്കെതിരെ ബലാത്സംഗം, കൊലപാതകം, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങൾ ചുമത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷനെയും ഉപ കമ്മീഷണർമാരെയും സുപ്രീം കോടതി ജഡ്ജിമാരെയും നിയമിക്കുന്നതിൽ വരെ കേന്ദ്ര സർക്കാർ നിയമ നിർമ്മാണം വഴി തന്നെയും കൈകടത്തുന്ന സാഹചര്യം ചൂണ്ടികാട്ടി.
ഒരു സ്വതന്ത്ര ഭരണഘടനാ സ്ഥാപനം എന്ന നിലയിൽ ജനാധിപത്യ പ്രക്രിയയിലെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ പങ്ക് ശക്തിപ്പെടുത്തുന്നതിൽ സിപിഐ എം ഉറപ്പോടെ ഐക്യപ്പെടുന്നു. എന്നും വ്യക്തമാക്കി.
0 comments