ആളൂരിലെ വയനാടൻ ബിരിയാണിക്കടയിൽ യുവാക്കളുടെ കൂട്ടയടി; രക്ഷപെടുന്നതിനിടെ അപകടം

പ്രതീകാത്മക ചിത്രം
ആളൂർ: ആളൂരിലെ വയനാടൻ ബിരിയാണിക്കടയിൽ യുവാക്കൾ തമ്മനിൽ അടിപിടി. ചൊവ്വാഴ്ച വൈകീട്ട് മൂന്നരയോടെയായിരുന്നു സംഭവം. സംഭവത്തിൽ ആളൂർ കനാൽപ്പാലം സ്വദേശി അരയാമ്പിള്ളി വീട്ടിൽ സനീഷ് (25), പോട്ട വാഴക്കുന്ന് സ്വദേശി മേലാപുരം വീട്ടിൽ ബെഞ്ചമിൻ (23) എന്നിവരുടെ പേരിൽ പൊലീസ് കേസെടുത്തു. യുവാക്കളുടെ അടി കണ്ടതോടെ സമീപവാസികൾ വിവരം പൊലീസിനെ അറിയിച്ചു. ഇതോടെ ബുള്ളറ്റിൽ കയറി യുവാക്കൾ സംഭവ സ്ഥലത്തുനിന്നും രക്ഷപ്പെട്ടുവെങ്കിലും ആളൂർ-പോട്ട റോഡിലെ വിശ്വനാഥപുരം റോഡിന് സമീപം ബൈക്ക് നിയന്ത്രണം വിട്ട് കാനയിലേയ്ക്ക് മറിഞ്ഞ് അപകടമുണ്ടായി.
പരിക്കേറ്റ സനീഷിനെ മെഡിക്കൽ കോളേജിലും ബെഞ്ചമിനെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇരുവരും ലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ബിരിയാണിക്കടയിൽ ഭക്ഷണം കഴിക്കാനെത്തിയ സമയത്ത് മൂന്ന് ഡെലിവറി ബോയ്സും എത്തിയിരുന്നു. ഇരുവിഭാഗങ്ങളും തമ്മിൽ ആദ്യം വാക്കുതർക്കമുണ്ടായി. പിന്നീട് കടയ്ക്ക് പുറത്തുവെച്ചും തർക്കവും പിടിവലിയും നടന്നു. ശേഷം കൂട്ടയടിയായി.
പുല്ലൂർ കുന്നത്തുപറമ്പിൽ വീട്ടിൽ അബി (27), ആലത്തൂർ തറയിൽ നിഖിൽ (29), ഇരിങ്ങാലക്കുട മഠത്തിക്കര എരന്തോളി വീട്ടിൽ കിരൺ (28) എന്നിവരെയും ആക്രമിച്ചു. പരിക്കേറ്റ മൂവരും ആശുപത്രിയിൽ ചികിത്സ തേടി. മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച നിഖിലിന്റെ നെറ്റിയിലും മുഖത്തും ആക്രമണത്തിനിടെ കത്തിപോലുള്ള ആയുധമുപയോഗിച്ച് വരഞ്ഞുപരിക്കേൽപ്പിച്ചു. തലയുടെ പിറകിലും കൈയിലും ചതവുണ്ട്. നിരീക്ഷണത്തിലുള്ള ബെഞ്ചമിന്റെ പേരിൽ ചാലക്കുടി, അങ്കമാലി, കൊടകര, ആളൂർ എന്നീ പൊലീസ് സ്റ്റേഷനുകളിൽ അഞ്ച് കഞ്ചാവുകേസുണ്ട്. പോക്സോ കേസിലും കഞ്ചാവുകേസിലും സനീഷ് പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.








0 comments