എംഡിഎംഎയുമായി യൂത്ത് കോണ്‍ഗ്രസുകാര്‍ പിടിയിലായ സംഭവം; പ്രതിഷേധം ശക്തമാക്കി ഡിവൈഎഫ്ഐ

കൊച്ചി : എംഡിഎംഎയുമായി മുഖ്യമന്ത്രി വി ഡി സതീശന്റെ അടുത്ത അനുയായികൾ പിടിയിലായതില്‍ സമഗ്ര അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രകടനം നടത്തി. എറണാകുളം ഹൈക്കോടതി ജങ്ഷനിൽനിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം മേനക ജങ്ഷനിൽ സമാപിച്ചു. തുടർന്ന് നടന്ന യോഗം ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എ ആർ രഞ്ജിത് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അഡ്വ. ബിബിൻ വർഗീസ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി അഡ്വ. നിഖിൽ ബാബു, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം മീനു സുകുമാരൻ, ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ അമൽ സോഹൻ, കെ ടി അഖിൽ ദാസ് കെ സി അരുൺ കുമാർ, വൈസ് പ്രസിഡന്റ് അഷ്കർ പി എ എന്നിവർ സംസാരിച്ചു.
‘ടീം വി ഡി സതീശൻ’ എന്ന സമൂഹ മാധ്യമപേജിന്റെ കോ–ഓർഡിനേറ്ററും യൂത്ത് കോൺഗ്രസ് വെങ്ങോല പഞ്ചായത്ത് 142ാം ബൂത്ത് കമ്മിറ്റി പ്രസിഡന്റുമായ മുഹമ്മദ് ഹുസൈനാണ്എംഡിഎംഎയുമായി പിടിയിലായത്. സതീശൻ പ്രതിപക്ഷനേതാവായപ്പോൾ മുതൽ മുഹമ്മദ് ഹുസൈനുമായി അടുത്ത ബന്ധമുണ്ടായിരുന്നതിന്റെ ചിത്രങ്ങൾ പുറത്തുവന്നു.
സതീശന് പുറമെ സ്‌റ്റാഫംഗങ്ങളും എറണാകുളത്തും പുറത്തുമുള്ള പല പ്രമുഖ കോൺഗ്രസ് നേതാക്കളും വർഷങ്ങളായി മുഹമ്മദ് ഹുസൈന്റെ സൗഹൃദവലയത്തിലുണ്ട്. ലഹരി ഇടപാടുകൾ സുഗമമായി നടത്താൻ രാഷ്ട്രീയസ്വാധീനവും ഉന്നതരുമായുള്ള അടുപ്പവും കരുവാക്കിയിട്ടുണ്ടെന്നാണ് അന്വേഷകസംഘം കരുതുന്നത്. മുഖ്യമന്ത്രിയും ജീവനക്കാരും സംശയനിഴലിലാണ്.
ഇയാളെ കൂടാതെ പെരുമ്പാവൂർ അറയ്‌ക്കപ്പടി സ്വദേശികളായ പി എ അബ്ദുൾ സലാം(27), പി എ അബ്ബാസ്(50) എന്നിവരെയാണ് ഞായറാഴ്‌ച ഏഴുലക്ഷത്തിലേറെ വിലയുള്ള എംഡിഎംഎയുമായി പിടികൂടിയത്. വിതരണത്തിന് എംഡിഎംഎ കൊടുത്തുവിട്ട പെരുന്പാവൂർ സ്വദേശി സൈനുൽ ആബിദും (42) പിന്നീട് പിടിയിലായിരുന്നു.
കോൺഗ്രസ് ഭരിക്കുന്ന കർണാടകത്തിൽനിന്നാണ് പ്രതിയും സംഘവും എംഡിഎംഎ എത്തിച്ചിരുന്നത്. ലഹരിറാക്കറ്റ്, എംഡിഎംഎയുടെ ഉറവിടം, സാമ്പത്തിക ഇടപാടുകൾ എന്നിവയുടെ പൂർണവിവരങ്ങൾ കണ്ടെത്തണമെങ്കിൽ മുഖ്യമന്ത്രിയടക്കമുള്ള കോൺഗ്രസ് നേതാക്കളെ അന്വേഷണപരിധിയിൽ ഉൾപ്പെടുത്തേണ്ടി വരും. പ്രതികളായ യൂത്ത് കോൺഗ്രസുകാരിൽ അന്വേഷണം അവസാനിപ്പിക്കാനാണ് നീക്കം നടക്കുന്നത്. കർണാടകത്തിൽനിന്ന് രാസലഹരി കൊച്ചിയിലെത്തിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വിൽപ്പന നടത്തുന്നതായിരുന്നു രീതി.
സതീശൻ നയിച്ച ‘പുതുയുഗയാത്ര’ ഉൾപ്പെടെയുള്ള കോൺഗ്രസ് പരിപാടികൾ ലഹരിക്കടത്തിനും വിൽപ്പനയ്‌ക്കും അവസരമാക്കിയെന്ന സൂചനയും പൊലീസിന് ലഭിച്ചിട്ടുണ്ട്. പുതുയുഗയാത്രയിൽ മുഹമ്മദ് ഹുസൈൻ ഉണ്ടായിരുന്നു. സതീശൻ പ്രതിപക്ഷനേതാവായിരിക്കെയാണ് സോഷ്യൽമീഡിയ ടീമിൽ ഇയാളെ ഉൾപ്പെടുത്തിയത്. അതിവേഗത്തിൽ സതീശന്റെ വിശ്വസ്‌തരിലൊരാളായി. ഒൗദ്യോഗിക വസതിയിലും പറവൂരിലെ ഓഫീസിലും ദേശത്തെ വസതിയിലുമെല്ലാം ഇയാളുടെ സാന്നിധ്യമുണ്ടായിരുന്നു. സതീശൻ പ്രതിപക്ഷനേതാവായിരിക്കെ ഇയാളുടെ വീട്ടിലുമെത്തിയിരുന്നു.










0 comments