ad
Deshabhimani

വിസ്മയം തുടരുന്നു..! ചിറയിൻകീഴ് മുൻ യുഡിഎഫ് സ്ഥാനാർഥി ബിജെപിയിൽ ചേർന്നു

BS Anoop.jpg

ബി എസ് അനൂപ്

വെബ് ഡെസ്ക്

Published on Mar 20, 2026, 02:45 PM | 1 min read

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ കോൺഗ്രസ് പാളയത്തിൽ വീണ്ടും വിള്ളൽ. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ചിറയിൻകീഴ് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയുമായിരുന്ന ബി എസ് അനൂപ് കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നു.


അനൂപിനൊപ്പം മറ്റൊരു യൂത്ത് കോൺഗ്രസ് നേതാവായ ആർ എസ് അരുൺരാജും ബിജെപി അംഗത്വം സ്വീകരിച്ചു. രാജീവ് ചന്ദ്രശേഖറിന്റെ സാന്നിധ്യത്തിലാണ് ഇവർ ബിജെപിയിൽ ചേർന്നത്. കോൺഗ്രസിനുള്ളിലെ അവഗണനയും പാർട്ടി നേതൃത്വത്തിന്റെ ജനവിരുദ്ധ നിലപാടുകളുമാണ് തന്നെ ഈ തീരുമാനത്തിലേക്ക് നയിച്ചതെന്ന് അനൂപ് വ്യക്തമാക്കി.


മുസ്ലീം ലീഗിന്റെയും ജമാഅത്തെ ഇസ്ലാമിയുടെയും താൽപ്പര്യങ്ങൾക്ക് വഴങ്ങുന്നവർക്ക് മാത്രമേ ഇന്ന് കോൺഗ്രസിൽ നിലനിൽപ്പുള്ളൂ എന്ന് ബി എസ് അനൂപ് ആരോപിച്ചു. ചിറയിൻകീഴ് മണ്ഡലത്തിൽ ഇത്തവണ രമ്യ ഹരിദാസിനെ സ്ഥാനാർത്ഥിയാക്കാനുള്ള നീക്കത്തിലും അദ്ദേഹം പ്രതിഷേധം രേഖപ്പെടുത്തി.


ബിജെപിയിൽ ചേർന്ന ബി എസ് അനൂപ് ഇത്തവണ ചിറയിൻകീഴ് മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിക്കാനാണ് സാധ്യത. ഇതിനോടകം തന്നെ ബിജെപി കേന്ദ്ര നേതൃത്വം അനൂപിന്റെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് സൂചനകൾ നൽകിയിട്ടുണ്ട്.


ചിറയിൻകീഴിൽ കഴിഞ്ഞ തവണ ശക്തമായ പോരാട്ടം കാഴ്ചവെച്ച നേതാവ് തന്നെ പാർട്ടി വിട്ടത് യുഡിഎഫ് ക്യാമ്പുകളിൽ വലിയ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. സംസ്ഥാനത്തൊട്ടാകെ സ്ഥാനാർഥിനിർണയവുമായി ബന്ധപ്പെട്ട കോൺഗ്രസിൽ അതൃപ്തി പുകയുന്ന സാഹചര്യത്തിലാണ് അനൂപിന്റെ കൂറുമാറ്റം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home