ഇ ഡിക്കെതിരായ പ്രതിഷേധം: സിപിഐ എം പ്രവർത്തകരെ വേട്ടയാടാൻ പൊലീസിനെ അനുവദിക്കില്ല- വി ശിവൻകുട്ടി

വി ശിവൻകുട്ടി
തിരുവനന്തപുരം: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) ഉദ്യോഗസ്ഥർക്കെതിരെ പ്രതിഷേധിച്ചതിന്റെ പേരിൽ സിപിഐ എം പ്രവർത്തകരെ വേട്ടയാടാൻ പൊലീസിനെ അനുവദിക്കില്ലെന്ന് സംസ്ഥാന കമ്മിറ്റി അംഗം വി ശിവൻകുട്ടി പറഞ്ഞു. പാർടി ഓഫീസുകളിലും പ്രവർത്തകരുടെ വീടുകളിലും നിയമവിരുദ്ധമായി തിരച്ചിൽ നടത്തുന്നതും വാഹനങ്ങൾ പിടിച്ചെടുക്കുന്നതും അംഗീകരിക്കാനാവില്ല. ജനാധിപത്യപരമായ ഏത് അന്വേഷണത്തെയും നേരിടാൻ തയ്യാറാണ്, എന്നാൽ ഈ വേട്ടയാടൽ ജനാധിപത്യത്തിന് വലിയ ഭീഷണിയാണെന്നും അദ്ദേഹം കോട്ടയത്ത് മാധ്യമങ്ങളോട് പറഞ്ഞു.
കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് പിണറായി വിജയനെയും അദ്ദേഹത്തിന്റെ കുടുംബത്തെയും ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ വേട്ടയാടലാണ് നടക്കുന്നത്. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ബുധനാഴ്ച നടന്ന റെയ്ഡുകൾ. ആദായനികുതി വകുപ്പ്, എസ്എഫ്ഐഒ, ഇഡി, രജിസ്ട്രാർ ഓഫ് കമ്പനീസ് എന്നിങ്ങനെ നാല് കേന്ദ്ര ഏജൻസികൾ വർഷങ്ങളായി അന്വേഷണം നടത്തിയിട്ടും പിണറായി വിജയന് എതിരെയോ മകൾ വീണയ്ക്കെതിരെയോ യാതൊരു തെളിവും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
മുഖ്യമന്ത്രി വി ഡി സതീശൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിൽ കണ്ടതിന് തൊട്ടുപിന്നാലെയാണ് ഈ നടപടികൾ ഉണ്ടായതെന്നത് ദുരൂഹമാണ്. ഇന്ത്യാ കൂട്ടായ്മയിലെ മറ്റ് രാഷ്ട്രീയകക്ഷി നേതാക്കൾ റെയ്ഡിനെ അപലപിച്ചപ്പോഴും കോൺഗ്രസ് ഇതിൽ നിന്നും അകലം പാലിക്കുകയാണ്. രാഹുൽ ഗാന്ധിയുടെ നിലപാടുകളും കോൺഗ്രസിന്റെ മൗനവും ബിജെപി അജണ്ടയ്ക്ക് ഒത്താശ ചെയ്യുന്നതാണെന്നും അദ്ദേഹം ആരോപിച്ചു.










0 comments