print edition സഹകരണ ബാങ്ക് ലോക്കറിൽനിന്ന് 48 പവൻ അപ്രത്യക്ഷമായി; നാലാം ദിനവും ബാങ്കിന് മുന്നിൽ സമരവുമായി യുവതി

കൊല്ലം: സഹ. ബാങ്ക് ലോക്കറിൽ നിന്നും 48 പവൻ സ്വർണാഭരണം കാണാതായ സംഭവത്തിൽ നാലാം ദിവസവും ബാങ്കിന് മുന്നിൽ സമരം തുടർന്ന് യുവതിയും കുടുംബവും. പേരൂർ ടികെഎംസി മംഗലത്ത് വടക്കത്തിൽ വീട്ടിൽ ധന്യ സുജിത്തിന്റെ 48 പവനാണ് കോൺഗ്രസ് ഭരണസമിതിയുള്ള ബാങ്ക് ലോക്കറിൽനിന്നും കാണാതായത്.
ധന്യയുടെ ഭർത്താവും സുജിത്തും രണ്ടു മക്കളും ഇവരുടെ മാതാപിതാക്കളും ബന്ധുക്കളും ആണ് അനിശ്ചിതകാല സമരം ആരംഭിച്ചത്.
കോൺഗ്രസ് ഭരണസമിതിയുള്ള പേരൂർ സഹകരണ ബാങ്കിൽ മുൻ എംഎൽഎ പ്രതാപവർമ തമ്പാന്റെ മകൾ ചൈത്ര തമ്പാനാണ് ബാങ്ക് പ്രസിഡന്റ്. 2013 മുതൽ ധന്യ ഈ ബാങ്കിൽ ലോക്കർ ഉപയോഗിച്ചുവരികയായിരുന്നു.
കഴിഞ്ഞ ഏപ്രിൽ 22-ന് ബാങ്കിലെത്തിയ ധന്യയോട്, ലോക്കർ കൈകാര്യം ചെയ്യുന്ന ജീവനക്കാരൻ അവധിയിലാണെന്നും അടുത്ത ആഴ്ച വരാനും പറഞ്ഞു. തുടർന്ന് ഏപ്രിൽ 27-ന് വീണ്ടും ബാങ്കിലെത്തി ലോക്കർ തുറന്നു പരിശോധിച്ചപ്പോഴാണ് 48 പവൻ നഷ്ടപ്പെട്ട വിവരം അറിയുന്നത്. അനുകൂല നടപടി ഉണ്ടാകാത്തതിനെ തുടർന്ന് ധന്യ പൊലീസിൽ പരാതി നൽകി.
ഏപ്രിൽ 27-ന് പരാതി നൽകിയെങ്കിലും സിറ്റി പൊലീസ് കമീഷണറുടെ ഇടപെടലിനെ തുടർന്ന് മെയ് ആറിനാണ് കിളികൊല്ലൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. രണ്ട് പെൺകുട്ടികളുടെ ഭാവിക്കുവേണ്ടി മാറ്റിവച്ച സ്വർണം തിരികെ കിട്ടുന്നത് വരെ സമരം തുടരുമെന്ന് ധന്യ പറഞ്ഞു. എന്നാൽ ബാങ്ക് അധികൃതർ സംഭവത്തിൽ കൃത്യമായ മറുപടിയില്ല.
കഴിഞ്ഞ ദിവസം കിളികൊല്ലൂർ സ്റ്റേഷനിൽ എസിപിയുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിൽ 15 ദിവസത്തിനകം സ്വർണം കണ്ടെത്തും എന്നും അന്വേഷണം ഊർജിതമാക്കുമെന്നും യുവതിയെ അറിയിച്ചിട്ടുണ്ട്.










0 comments