പ്രസവത്തിനിടെ യുവതിയുടെ മരണം: ഭർത്താവ് റിമാൻഡിൽ

മലപ്പുറം : ചട്ടിപ്പറമ്പിലെ വീട്ടിൽ പ്രസവത്തിനിടെ പെരുമ്പാവൂർ അറയ്‌ക്കപ്പടി പ്ലാവിൻചുവട് കൊപ്രമ്പിൽ അസ്മ (35) മരിച്ച സംഭവത്തിൽ ഭർത്താവ് ആലപ്പുഴ അമ്പലപ്പുഴ വണ്ടാനം സ്വദേശി സിറാജുദ്ധീൻ (39) റിമാൻഡിൽ. പെരുമ്പാവൂർ പൊലീസ് കസ്‌റ്റഡിയിലെടുത്ത സിറാജുദ്ദീനെതിരെ നരഹത്യ, തെളിവ്‌നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി മലപ്പുറം പൊലീസാണ് അറസ്റ്റ് ചെയ്‌തത്. ചൊവ്വാഴ്‌ച മലപ്പുറം സ്‌റ്റേഷനിൽ എത്തിച്ച് പ്രതിയെ ചോദ്യം ചെയ്‌തു. ചോദ്യം ചെയ്‌തത്തിന്റെ അടിസ്ഥാനത്തിൽ കൂടുതൽ തെളിവുകൾ ശേഖരിക്കുകയാണെന്നും കുറ്റകരമായ കാര്യങ്ങൾക്ക് പ്രതിയെ സഹായിച്ചവർ അടക്കമുള്ളവരെപ്പറ്റി അന്വേഷണം നടത്തിവരികയാണെന്നും ജില്ലാ പൊലീസ് മേധാവി ആർ വിശ്വനാഥ് പറഞ്ഞു. കൂടുതൽ ചോദ്യം ചെയ്യുന്നതിനായി പ്രതിയെ കസ്‌റ്റഡിയിൽ വാങ്ങിയേക്കും.
പ്രസവം നടന്ന ചട്ടിപ്പറമ്പിലെ വീട് പൊലീസ് സീൽ ചെയ്‌തു. ശനിയാഴ്‌ച യുവതിയുടെ അഞ്ചാമത്തെ പ്രസവത്തിനിടെയായിരുന്നു മരണം. വൈകിട്ട് ആറിന് പ്രസവിച്ച അസ്‌മ രാത്രി ഒമ്പതിന് മരിച്ചു. സമീപവാസികളെപോലും അറിയിക്കാതെ മൃതദേഹവും നവജാത ശിശുവുമായി സിറാജുദ്ദീൻ സുഹൃത്തുക്കൾക്കൊപ്പം ആംബുലൻസിൽ പെരുമ്പാവൂരിലെ വീട്ടിലെത്തി. ബന്ധുക്കളായ സ്‌ത്രീകളാണ് വിവരം പൊലീസിൽ അറിയിച്ചത്. മൃതദേഹം രഹസ്യമായി കബറടക്കാനുള്ള നീക്കം പൊലീസ് തടഞ്ഞു. നവജാത ശിശു പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്.
യുവതിയുടെ മരണം അമിത രക്തസ്രാവത്തെ തുടർന്നെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. കൃത്യമായ പരിചരണം ലഭിച്ചിരുന്നുവെങ്കിൽ മരണം സംഭവിക്കില്ലായിരുന്നുവെന്നും റിപ്പോർട്ടിലുണ്ട്.









0 comments