വീട്ടിലെ പ്രസവത്തെ തുടർന്ന് യുവതി മരിച്ച സംഭവം; പോസ്റ്റുമോർട്ടം ഇന്ന്

പ്രതീകാത്മക ചിത്രം
മലപ്പുറം: വീട്ടിൽവെച്ചുള്ള പ്രസവത്തെ തുടർന്ന് ചികിത്സ കിട്ടാതെ മരിച്ച യുവതിയുടെ പോസ്റ്റുമോർട്ടം ഇന്ന്. മലപ്പുറം ചട്ടിപ്പറമ്പിൽ വീട്ടിൽവെച്ചുള്ള പ്രസവത്തിനിടെ മരിച്ച അസ്മയുടെ (35) പോസ്റ്റുമോർട്ടമാണ് ഇന്ന് കളമശേരി മെഡിക്കൽ കോളേജിൽ നടക്കുക. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
ഭർത്താവിനെതിരെ കേസ്
ശനിയാഴ്ച വൈകീട്ടാണ് പ്രസവത്തിനിടെ യുവതി മരിക്കുന്നത്. തുടർന്ന് മൃതദേഹം സംസ്കരിക്കാനുള്ള ശ്രമം പൊലീസ് ഇടപെട്ട് തടയുകയുകയായിരുന്നു. ശേഷം മൃതദേഹം പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. അസ്വഭാവിക മരണത്തിന് ഭർത്താവ് സിറാജുദ്ധീനെതിരെ പെരുമ്പാവൂർ പൊലീസ് കേസെടുത്തിട്ടുണ്ട്. ആലപ്പുഴ സ്വദേശിയാണ് ഇയാൾ.
യുവതിയുടെ അഞ്ചാമത്തെ പ്രസവമായിരുന്നു. മരണം സംഭവിച്ച കാര്യം പൊലീസിനെ അറിയിക്കാതെ യുവതിയുടെ സ്വദേശമായ പെരുമ്പാവൂരിലേക്ക് മൃതദേഹം സംസ്കരിക്കാനായി ഭർത്താവ് കൊണ്ടുപോയി. ബന്ധുക്കൾക്ക് മരണത്തിൽ സംശയം തോന്നിയതിനെ തുടർന്ന് പെരുമ്പാവൂർ പൊലീസിൽ പരാതി നൽകുകയും ചെയ്തു. തുടർന്നാണ് പോലീസ് ഇടപെട്ട് മൃതദേഹം സംസ്കരിക്കുന്നത് തടഞ്ഞത്. തൊട്ടുമുൻപ് നടന്ന പ്രസവവും വീട്ടിൽത്തന്നെ ആയിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. അമ്മയുടെ മരണത്തിന് ശേഷം നവജാത ശിശുവിനെ പെരുമ്പാവൂരിലെ താലൂക്കാശുപത്രിയിലേക്ക് മാറ്റി.









0 comments