വീട്ടിലെ പ്രസവത്തിൽ നവജാത ശിശു മരിച്ച സംഭവം; അണുബാധയെ തുടർന്ന് അമ്മയും മരിച്ചു

പ്രതീകാത്മക ചിത്രം
ചാവക്കാട്: വീട്ടിലെ പ്രസവത്തെ തുടർന്ന് നാലാം നാൾ കുഞ്ഞ് മരിച്ചതിന് പിന്നാലെ അമ്മയും മരിച്ചു. അണുബാധയും മറ്റ് ശാരീരിക അസ്വസ്ഥതകളെ തുടർന്നുമാണ് ചാവക്കാട് എടക്കഴിയൂർ ഹൈസ്‌കൂളിന് സമീപം കല്ലുവളപ്പിൽ ഇബ്രാഹിമിന്റെ ഭാര്യ മുഹ്സിന(37) മരണപ്പെട്ടത്. തൃശൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കവെയാണ് മരണം.
ആരോഗ്യനില വഷളായതിനെ തുടർന്ന് കുറച്ച് ദിവസം മുൻപ് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റുകയായിരുന്നു. ചാവക്കാട് പോലീസ് ആശുപത്രിയിലെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. വെള്ളിയാഴ്ച പോസ്റ്റ്മോർട്ടം നടത്തും. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്തു. കഴിഞ്ഞ ജനുവരി പത്തിനാണ് ഇബ്രാഹിം-മുഹ്സിന ദമ്പതിമാരുടെ നവജാതശിശു മരിച്ചത്.
കുഞ്ഞ് മരിച്ചത് മതിയായ ചികിത്സ കിട്ടാതെയാണെന്നും മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്നുമാവശ്യപ്പെട്ട് പരാതി ഉയർന്നിരുന്നു. ഗർഭസമയത്തോ പ്രസവസമയത്തോ അതിനുശേഷമോ മാതാവിനും കുഞ്ഞിനും വാക്‌സിനേഷൻ ഉൾപ്പെടെയുള്ള കുത്തിവെപ്പുകളോ വൈദ്യസഹായമോ നൽകിയിട്ടില്ലെന്നും ആരോപണമുണ്ട്. ദമ്പതിമാരുടെ രണ്ടു കുട്ടികൾ നേരത്തേ മരിച്ചു.










0 comments