നിര്‍ത്തിയിട്ട ലോറിയിൽ പാര്‍സല്‍ വാന്‍ ഇടിച്ചുകയറി യുവാവ് മരിച്ചു

ലോറിക്ക് പിന്നിലേക്ക് ഇടിച്ചുകയറിയ വാൻ തകർന്ന നിലയിൽ
കിളിമാനൂർ
പാപ്പാലയിൽ നിർത്തിയിട്ട ലോറിക്കു പിന്നിൽ പാർസൽ വാൻ ഇടിച്ചുകയറി ഒരാൾ തൽക്ഷണം മരിച്ചു, രണ്ടുപേർക്ക് പരിക്ക്. തൃശൂർ മാറ്റാംപുറത്ത് മാർവൽ എന്റർപ്രൈസസിലെ ജീവനക്കാരനായ തൃശൂർ കട്ടിലപ്പൂവം പതിയാൻ വീട്ടിൽ ജിത്തു (26) ആണ് മരിച്ചത്. കട്ടിലപ്പൂവം പുത്തൻപുരയ്ക്കൽ അമൽ(23), ഡ്രൈവർ ഇടപ്പറമ്പിൽ ഷാജി (56) എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരും വെഞ്ഞാറമൂട് സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ചൊവ്വ രാവിലെ ഏഴാേടെ കിളിമാനൂരിനു സമീപം പാപ്പാല പെട്രോള്‍ പമ്പിന് സമീപമാണ് അപകടം. കടകളിലേക്ക് ഉൽപ്പന്നങ്ങളുമായി പോവുകയായിരുന്നു ടെന്പോ ട്രാവലർ. റോഡരികിൽ ലോഡുമായി നിർത്തിയിട്ട ലോറിക്കു പിന്നിലാണ് കൊട്ടാരക്കര ഭാഗത്തുനിന്ന് തിരുവനന്തപുരത്തേക്ക് വന്ന ടെമ്പോ ട്രാവലർ ഇടിച്ചു കയറിയത്. ട്രാവലറിൽ ഡ്രൈവറടക്കം മൂന്നു പേരുണ്ടായിരുന്നു. ഇടതുവശത്ത് ഇരിക്കുകയായിരുന്ന ജിത്തു സംഭവസ്ഥലത്ത് മരിച്ചു. വെഞ്ഞാറമൂട്ടിൽനിന്ന് അഗ്‌നിരക്ഷാസേന എത്തിയാണ് ട്രാവലറിൽ കുരുങ്ങിയ മൃതദേഹം പുറത്തെടുത്തത്. ഇടിയുടെ ആഘാതത്തിൽ ട്രാവലറിന്റെ മുൻവശം പൂർണമായി തകർന്നു. ഡ്രൈവർ ഉറങ്ങിയതാകാം അപകടകാരണം എന്നാണ് പ്രാഥമിക വിവരം. കിളിമാനൂർ പൊലീസ് കേസെടുത്ത് മേൽ നടപടി സ്വീകരിച്ചു. ഡിവൈഎഫ്‌ഐ സജീവപ്രവർത്തകനാണ് ജിത്തു. അച്ഛൻ: ഡേവീസ്. അമ്മ. സെലീന. സഹോദരങ്ങൾ: ജിനു, അലക്‌സ്.










0 comments