print edition പൊലീസ് അനാസ്ഥ: യുവതിയെയും 2 പെൺമക്കളെയും കാണാതായിട്ട് 22 ദിവസം

അഞ്ജുരാജ്
ശാസ്‌താംകോട്ട: അമ്മയെയും രണ്ടു പെൺകുട്ടികളെയും കാണാതായിട്ട് 22 ദിവസം പിന്നടിന്നു. കല്ലേലിഭാഗം ഇജാസ് ലാൻഡിൽ ഇജാസിന്റെ ഭാര്യ അഞ്ജുരാജ്, മക്കളായ ഇനൽ (ഏഴ്), ഇനിയ (നാല്) എന്നിവരെയാണ് ജൂൺ ഒന്നിന് കാണാതായത്.
ഭർത്താവ് ഇജാസുമായി തലേന്നുണ്ടായ വഴക്കിനെ തുടർന്നാണ് അഞ്ജു വീട്ടിൽനിന്നു കുട്ടികളെയും കൂട്ടി പോയത്. അടുത്ത ദിവസം കരുനാഗപ്പള്ളി പൊലീസിൽ ഇജാസ് പരാതി നൽകി. അന്വേഷണത്തിൽ മൂന്നിന് തിരുവനന്തപുരം തമ്പാനൂർ ബസ് സ്റ്റാൻഡിലെ സിസിടിവിയിൽ ഇവരുടെ ദൃശ്യം കണ്ടതായി അറിഞ്ഞു. തുടർന്ന് തിരുവനന്തപുരം കേന്ദ്രീകരിച്ചു പൊലീസ് നടത്തിയ അന്വേഷണത്തിൽ ശംഖുമുഖം ബീച്ചിലും ബീമാപള്ളി പരിസരത്തും ഇവരെ കണ്ടതായി വിവരംലഭിച്ചു. എന്നാൽ, അവരെ കണ്ടെത്താൻ പൊലീസിനായിട്ടില്ല.
മൊബൈൽ ഫോൺ ഉപയോഗിക്കാത്തതിനാൽ ലൊക്കേഷൻ കണ്ടെത്താനാകുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. കുടുംബം മുഖ്യമന്ത്രിക്കും കൊല്ലം സിറ്റി കമീഷണർക്കും പരാതി നൽകി. പൊലീസ് അന്വേഷണം ഫലപ്രദമല്ലെന്ന് ബന്ധുക്കളും നാട്ടുകാരും പരാതിപ്പെടുന്നു.
പോരുവഴി ഇടയ്ക്കാട് തെക്ക് അനന്തു ഭവനത്തിൽ രാജുവിന്റെയും സുജാതയുടെയും മകളാണ് അഞ്ജുരാജ്. ഏഴ് വർഷം മുമ്പാണ് മൈനാഗപ്പള്ളി കല്ലേലിഭാഗം ഇജാസ് ലാൻഡിൽ ഇജാസുമായി വിവാഹം നടന്നത്. കാണാതായ യവതിയെയും കുട്ടികളെയും കണ്ടുകിട്ടുന്നവർ 8281298481, 8547738837 ഫോൺ നമ്പരിൽ അറിയിക്കണം.










0 comments