കാട്ടാനയുടെ ചവിട്ടേറ്റ് മരണം
print edition അമ്മയ്ക്കരികിൽ ഹൃദയവേദനയോടെ രക്ഷിണ

കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട മാരിയുടെ മൃതദേഹത്തിനരുകിൽ വിതുമ്പുന്ന മകൾ രക്ഷിണയെ ബന്ധുക്കൾ ആശ്വസിപ്പിക്കുന്നു
സൂര്യനെല്ലി (ഇടുക്കി): ചേതനയറ്റ മാരിയുടെ അരികിൽ കരഞ്ഞ് തളർന്ന് ഒരുനിമിഷം നിന്നു, അനാഥത്വം അറിഞ്ഞിട്ടില്ലാത്ത അവളെ ബന്ധുക്കൾ താങ്ങിപ്പിടിച്ചിരുന്നു. നാട്ടുകാർക്കും ബന്ധുക്കൾക്കും ഒപ്പം മകൾ രക്‌ഷിണയുടെ വിലാപം ഏവരുടെയും ഹൃദയം തകർക്കുന്നതായി. ചിന്നക്കനാലിൽ മക്കളെ സ്‌കൂൾ ബസിൽ കയറ്റിവിടാൻ പോകുമ്പോൾ കാട്ടാനയുടെ ചവിട്ടേറ്റ് കൊല്ലപ്പെട്ട സിങ്കുകണ്ടം സ്വദേശിനി മാരിക്ക്(37) കണ്ണീരോടെ വിടയേകി. മാരിക്കൊപ്പം ഉണ്ടായിരുന്ന മകൾ രക്‌ഷിണ കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു.
അച്ഛൻ മരിച്ചിട്ട് ഒരുവർഷമേ ആയിട്ടുള്ളു. എല്ലാ തണലും അമ്മയായിരുന്നു. ആ മരണം കൂടി താങ്ങാനാവാതെയാണ് അവൾ ഹൃദയം പൊട്ടുമാറ് നിലവിളിച്ചത്. അമ്മയ്ക്ക് ഒപ്പമുണ്ടായിരുന്ന സഹോദരൻ രക്‌ഷാൻ പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായതിനാൽ സംസ്‌കാരത്തിന് എത്താനായില്ല.
ഇടുക്കി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിനുശേഷം തിങ്കൾ പകൽ മൂന്നിന് മാരിയുടെ മൃതദേഹം ആനയാക്രമണം നടന്ന സ്ഥലത്ത് 10 മിനിറ്റ് പൊതുദർശനത്തിനു വച്ചു. ബന്ധുക്കളും നാട്ടുകാരും ജനകീയസമിതി പ്രവർത്തകരും ഉൾപ്പെടെ വൻ ജനാവലി അന്ത്യാഞ്ജലി അർപ്പിച്ചു. ഹാരിസൺ മലയാളം പ്ലാന്റേഷൻ വക പൊതു ശ്മശാനത്തിലായിരുന്നു സംസ്‌കാരം. മകൾ രക്‌ഷിണ ചിതയ്‍ക്ക് തീ കൊളുത്തി. നഷ്ടപരിഹാരം നൽകാതെ മൃതദേഹം സംസ്‍കരിക്കില്ലെന്ന് ജനകീയസമിതി നിലപാട് സ്വീകരിച്ചപ്പോൾ സഹായം നൽകാമെന്ന് അധികാരികൾ ഉറപ്പ് നൽകിയിരുന്നു.









0 comments