സംസ്ഥാനത്തിന്റെ പ്രത്യേകദുരന്തമാക്കി പ്രഖ്യാപിച്ചതിന്റെ തുടർനടപടികളുടെ ഭാഗം
വന്യജീവി ആക്രമണം ; നഷ്‌ടപരിഹാരം വർധിപ്പിക്കാൻ ആലോചന

തിരുവനന്തപുരം : വന്യജീവി ആക്രമണത്തിന് ഇരയാകുന്നവർക്കുള്ള നഷ്‌ടപരിഹാരം വർധിപ്പിക്കാൻ വനംവകുപ്പ് സർക്കാരിന് നിർദേശം സമർപ്പിച്ചു. വന്യജീവി ആക്രമണം സംസ്ഥാനത്തിന്റെ പ്രത്യേകദുരന്തമാക്കി പ്രഖ്യാപിച്ചതിന്റെ തുടർനടപടികളുടെ ഭാഗമായാണിത്. മന്ത്രിതല ചർച്ചയ്‌ക്കുശേഷം മുഖ്യമന്ത്രിയുടെ പരിഗണനയ്‌ക്കുവിടും. തുടർന്ന് മന്ത്രിസഭ പരിഗണിക്കും.
വന്യജീവികളുടെ ആക്രമണത്തിൽ മരിക്കുന്നവരുടെ കുടുംബത്തിന് 10 ലക്ഷവും ചികിത്സാഹായം പരമാവധി ഒരുലക്ഷവും വനംവകുപ്പ് നൽകുന്നുണ്ട്. ഈ തുക ദുരന്തനിവാരണ നിധികൂടി ഉൾപ്പെടുത്തി വർധിപ്പിക്കാനാണ് ആലോചന.
ദുരന്തനിവാരണ അതോറിറ്റിയുടെ പരിഗണനയിൽവരുന്ന 20 ഓളം നാശനഷ്‌ടങ്ങൾ വന്യജീവി ആക്രമണത്തിന്റെ നഷ്‌ടപരിഹാര പരിധിയിൽ ഉൾപ്പെടുത്തിക്കൊണ്ടുള്ള നിർദേശമാണ് സർക്കാരിന് സമർപ്പിച്ചിരിക്കുന്നത്. മറ്റുവകുപ്പുകളുടെ സഹായം ഉറപ്പാക്കാനും ആലോചനയുണ്ട്. നഷ്‌ടപരിഹാരം എത്രത്തോളം വർധിപ്പിക്കണമെന്ന് ശുപാർശ ചെയ്‌തിട്ടില്ലെന്നും അത് സർക്കാർ തീരുമാനിക്കുമെന്നും ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി കൃഷ്‌ണൻ പറഞ്ഞു.
കൃഷിനാശം, വീട്, കിണർ, വൈദ്യുതി, മറ്റ് വസ്‌തുവകകൾ എന്നിവ നശിച്ചാലുള്ള നഷ്‌ടപരിഹാരം, ആളുകളെ മാറ്റിപ്പാർപ്പിക്കുന്നതിനും താൽകാലിക ക്യാമ്പ് നടത്തുന്നതിനും ഭക്ഷണം നൽകുന്നതിനുമുള്ള ചെലവ്, രക്ഷാപ്രവർത്തനത്തിനുള്ള ചെലവ് എന്നിവയും പുതിയ നിർദേശത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പാമ്പുകടി, കടന്നൽകുത്ത് തുടങ്ങി വനത്തിന് പുറത്തുണ്ടാകുന്ന ആക്രമണങ്ങളുടെ നഷ്‌ടപരിഹാരവും വർധിപ്പിക്കും.
കാട്ടുപന്നികളെ വെടിവയ്‌ക്കുന്നതിന് തുക കൂട്ടും
അക്രമകാരികളായ കാട്ടുപന്നികളെ വെടിവച്ചുകൊല്ലാനും സംസ്കരിക്കാനുമുള്ള തുക വർധിപ്പിക്കാൻ വനംവകുപ്പ് തീരുമാനിച്ചു. വെടിവയ്‌ക്കുന്നതിന് ആയിരത്തിൽനിന്ന് 1500, സംസ്‌കരിക്കുന്നതിന് 1500ൽ നിന്ന് 2000 രൂപ എന്നിങ്ങനെയാണ് വർധന.










0 comments