print edition പൂഴ്‌ത്തിവയ്പ്പ് വ്യാപകം; അവശ്യ സാധനങ്ങൾക്ക് തീവില

ബി എസ് ആരതി
Published on Aug 04, 2026, 01:30 AM | 1 min read
തിരുവനന്തപുരം: മഴക്കെടുതിയിൽ സംസ്ഥാനം വലയുന്പോൾ ഇരട്ടി പ്രഹരമായി അവശ്യസാധനങ്ങളുടെ വിലവർധനയും. അരിക്കും പലവ്യഞ്ജനത്തിനും പുറമെ പച്ചക്കറിക്കും തീവിലയായി. പരാതി വ്യാപകമായിട്ടും പൂഴ്‌ത്തിവയ്‌പ്പും കൃത്രിമക്ഷാമവും തടയാൻ സർക്കാർ കാര്യക്ഷമമായി ഇടപെടുന്നില്ല. മാവേലി സ്റ്റോറുകളിലും സപ്ലൈകോ ഔട്ട്‌ലെറ്റുകളിലും സാധനങ്ങൾ കുറവാണ്.
വിലക്കയറ്റം തടയേണ്ട ഹോർട്ടികോർപ് അടക്കമുള്ള സംവിധാനങ്ങളും നിശ്ചലം. ഓണസമയത്ത് ഹോർട്ടികോർപ് വഴി മിതമായ നിരക്കിൽ പച്ചക്കറി വിപണിയിലെത്തിക്കാൻ ഇതുവരെ അനുമതിയായിട്ടില്ല. ജീവനക്കാരുടെ ശമ്പളം നൽകുന്നതിലും കാലതാമസം നേരിടുന്നു.
അരിയ്‌ക്ക് വില കൂടി. മട്ട – 58, ജയ –48, സുലേഖ -–49, കുറുവ–40 എന്നിങ്ങനെയാണ് കിലോയ്‌ക്ക് മൊത്തവിപണിയിലെ വില. ചില്ലറ വിപണിയിൽ ഇത് അഞ്ചുമുതൽ എട്ടുരൂപ വരെ കൂടുതലാണ്. പഞ്ചസാര കിലോ 48ൽനിന്ന് 52 രൂപയായി. കിലോയ്‌ക്ക് 90 മുതൽ 105 വരെയായിരുന്ന ഉഴുന്നിന് 120 മുതൽ 135 വരെയുണ്ട്. പച്ചക്കറികളിൽ ഇഞ്ചിക്ക് 40 രൂപയും തക്കാളിക്ക് 20 രൂപയും ബീൻസിന് 50 രൂപയും വർധിച്ചു. ഓണം അടുക്കുന്നതോടെ ഇത് വീണ്ടും ഉയരും.
മുൻകാലങ്ങളിൽ വില ഉയര്‍ന്നപ്പോള്‍ത്തന്നെ എൽഡിഎഫ് സർക്കാർ പൊതുവിപണിയിൽ ഫലപ്രദമായി ഇടപെട്ടിരുന്നു. ഹോര്‍ട്ടികോര്‍പ് മുഖേന പച്ചക്കറികൾ വിലക്കുറവില്‍ നൽകി. പതിമൂന്നിനം അവശ്യസാധനങ്ങൾ സബ്സിഡി നിരക്കിൽ സപ്ലൈകോയിലൂടെ നൽകി. പൊതുവിപണിയെക്കാൾ ശരാശരി 20 മുതൽ 30 ശതമാനം വരെ വിലക്കിഴിവുണ്ടായിരുന്നു.









0 comments