പാലിന്റെ ഗുണനിലവാരം
എളമ്പിലാക്കോട് ക്ഷീരസംഘത്തിന് അംഗീകാരം

എളമ്പിലാക്കോട് ക്ഷീരസംഘം
നിലമ്പൂര്‍
പാലിന്റെ ഗുണനിലവാരവും സംഭരണ സംവിധാനവും മികവിന്റെ മാതൃകയാക്കിയ എളമ്പിലാക്കോട് ക്ഷീരസംഘത്തിന് വീണ്ടും അംഗീകാരം. മിൽമ മലബാർ മേഖലാ യൂണിയന്റെ ജില്ലയിലെ മികച്ച ബൾക്ക് മിൽക്ക് കൂളർ (ബിഎംസി)ആയി എളമ്പിലാക്കോട് ക്ഷീരസംഘത്തെ തെരഞ്ഞെടുത്തു. 2019–20ലും ഇതേ പുരസ്കാരം സംഘത്തിന് ലഭിച്ചിരുന്നു. 2006–07ൽ ജില്ലയിലെ മികച്ച ക്ഷീരസംഘത്തിനുള്ള എടിഎംഎ അവാർഡും 2009, 10 വര്‍ഷത്തെ മില്‍മയുടെ മികച്ച ക്ഷീരസംഘത്തിനുള്ള അവാര്‍ഡും എളമ്പിലാക്കോട് നേടിയിട്ടുണ്ട്. ഐഎസ്ഒ 22000 അംഗീകാരമുള്ള സംഘത്തിൽ സംഭരിക്കുന്ന പാലിന്റെ ശരാശരി ഗുണനിലവാരം 4.5 ശതമാനം കൊഴുപ്പും 8.5 ശതമാനം എസ്എൻഎഫുമാണ്. പാലിന്റെ സൂക്ഷിച്ചുവയ്ക്കൽ ഗുണനിലവാരത്തിന്റെ സൂചകമായ എംബിആർടി 200 മിനിറ്റാണ്. സമീപത്തെ 10 ക്ഷീരസംഘങ്ങളിൽനിന്നുള്ള പാൽ എളമ്പിലാക്കോട് ബിഎംസിയിൽ ശേഖരിച്ച് തണുപ്പിച്ചശേഷം മിൽമയുടെ ടാങ്കർ ലോറിയിൽ മിൽമയിലേക്ക് അയച്ചുവരുന്നു. ഇതുവഴി പ്രദേശത്തെ നിരവധി ക്ഷീരകർഷകരുടെ പാൽ ഗുണനിലവാരം നിലനിർത്തി വിപണിയിലെത്തിക്കാനും സംഘത്തിന് കഴിയുന്നു. 16ന് മഞ്ചേരി നാസ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ക്ഷീരസംഘം പ്രസിഡന്റുമാരുടെ യോഗത്തിൽ മിൽമ ചെയർമാൻ കെ എസ് മണിയിൽനിന്ന് എളമ്പിലാക്കോട് ക്ഷീരസംഘം പ്രസിഡന്റ് ടി വി മുഹമ്മദ്കുട്ടിയും സെക്രട്ടറി ടി കെ ലളിതകുമാരിയും ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങും.









0 comments