കോഴിഫാമുകൾക്ക് ഇരുട്ടടിയായി പവർകട്ട്

പെരിന്തൽമണ്ണ
നഷ്ടത്തിൽ പ്രവർത്തിക്കുന്ന കോഴി കർഷകർക്ക് പവർകട്ട് ഇരുട്ടടിയാകുന്നു. കോഴിഫാമുകളിൽ ആദ്യത്തെ പത്ത് ദിവസങ്ങളിൽ ചൂട് നിലനിർത്താൻ ബൾബുകൾ കത്തിക്കണം. ഇല്ലെങ്കിൽ കോഴിക്കുഞ്ഞുങ്ങൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്ന അവസ്ഥയാണ്. കേരളത്തിലെ മൂന്ന് ലക്ഷത്തോളം കോഴിഫാമുകളും ഇതുമായി ബന്ധപ്പെട്ട് ഉപജീവനം നയിക്കുന്ന 14 ലക്ഷം കുടുംബങ്ങളുമുണ്ട്.
56 രൂപക്ക് വാങ്ങിയ കോഴിക്കുഞ്ഞിനെ 40 ദിവസം വളർത്തി വലുതാക്കി 76 രൂപക്കുവരെ വിൽക്കേണ്ട സ്ഥിതിയാണ് നിലവിലുള്ളത്. 115 രൂപ വളർത്തുചെലവ് വരുന്ന സാഹചര്യത്തിലാണ് 39 രൂപ നഷ്‌ടത്തിൽ വിൽക്കേണ്ടിവരുന്നത്. സംസ്ഥാനത്ത് ഏകദേശം 15 ലക്ഷം കിലോ കോഴിയിറച്ചി ഒരുദിവസം ആവശ്യമാണ്. അതിനായി ഏകദേശം 20 ലക്ഷം കോഴികളെ വേണം. ഞായറാഴ്ചകളിലും ആഘോഷ ദിവസങ്ങളിലും 30 ലക്ഷത്തിനുമുകളിൽ കോഴികളെ ആവശ്യമായി വരും. ഒരുവർഷം പതിനെട്ടായിരം കോടി രൂപയുടെ വിറ്റുവരവ് കാണിക്കുന്ന മേഖലയാണിത്. മൂന്നുമാസംമുമ്പുവരെ 1800 രൂപയുണ്ടായിരുന്ന കോഴിത്തീറ്റക്ക് ഇപ്പോൾ 2500 രൂപക്കുമുകളിൽ എത്തി.
നിലവിലെ സാഹചര്യത്തിൽ കോഴിവളർത്തൽ മേഖല കൃഷി വകുപ്പിനുകീഴിൽകൊണ്ടുവന്ന് മറ്റു കർഷകർക്ക് ലഭ്യമാക്കുന്ന ആനുകൂല്യം കോഴി കർഷകർക്കും ലഭ്യമാക്കണമെന്ന് കേരള പൗൾട്രി ഫാർമേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. സംസ്ഥാന ജനറൽ സെക്രട്ടറി കാദർ അലി വറ്റലൂർ, കെ ടി ഉമ്മർ, സൈദ് മണലായ, ഹുസൈൻ വടക്കൻ, ഹംസ പാലത്തിങ്കൽ, ഷബീർ പുളിങ്കാവ്, സമീർ അലനല്ലൂർ, ഹംസ പന്തല്ലൂർ എന്നിവർ ഇതുസംബന്ധിച്ച് അധികൃതർക്ക് നിവേദനം നൽകിയിരുന്നു.








0 comments