എടവണ്ണ സപ്ലൈകോ സൂപ്പർമാർക്കറ്റ് അടച്ചിട്ടു
വിവാഹ വീട്ടിലാണ് ജീവനക്കാർ


സ്വന്തം ലേഖകൻ
Published on Sep 13, 2026, 01:00 AM | 1 min read
എടവണ്ണ
സപ്ലൈകോ സൂപ്പർമാർക്കറ്റ് പകൽസമയത്ത് അടച്ചിട്ട് ജീവനക്കാർ ഒരുമിച്ച് വിവാഹ സൽക്കാരത്തിൽ പങ്കെടുക്കാൻ പോയി. സാധനങ്ങൾ വാങ്ങാനെത്തിയ നിരവധി ഗുണഭോക്താക്കളാണ് ഇതോടെ ബുദ്ധിമുട്ടിലായത്. രണ്ടാം ശനിയാഴ്ച സൂപ്പർമാർക്കറ്റിന് അവധിയില്ല. പരാതി അറിയിക്കാനുള്ള നമ്പറില്‍ വിളിച്ചപ്പോള്‍ പരിധിക്ക് പുറത്തെന്നായിരുന്നു മറുപടി. ഗുണഭോക്താക്കൾക്ക് ബുദ്ധിമുട്ടുണ്ടാകാത്ത വിധം ഉച്ചഭക്ഷണത്തിനായി ജീവനക്കാർ മാറിമാറി പോകുകയാണ് എല്ലായിടത്തും പതിവ്.
നിലമ്പൂർ അകമ്പാടത്തായിരുന്നു വിവാഹം എന്നാണ് വിവരം. ജീവനക്കാർ പോയശേഷം നിരവധി പേരാണ് സൂപ്പർമാർക്കറ്റിൽ എത്തിയത്. പിന്നീട് വൈകിട്ട് മൂന്നിനുശേഷമാണ് ഷട്ടർ തുറന്ന് പ്രവർത്തിക്കാൻ തുടങ്ങിയത്.
എടവണ്ണ സപ്ലൈകോ സൂപ്പർമാർക്കറ്റിനെതിരെ മുന്പും പരാതികൾ ഉയർന്നിരുന്നു. സബ്സിഡി സാധനങ്ങൾ നോൺ സബ്സിഡി വിലയിൽ ബില്ലെഴുതുന്നതായും ആരോപണമുണ്ട്. ഉപഭോക്താക്കളുടെ കാർഡ് നമ്പർ നോട്ട്ബുക്കിൽ എഴുതിവയ്ക്കുകയും പിന്നീട് ഇൗ കാർഡിൽ സബ്സിഡിയായി ബില്ലടിക്കുകയും ചെയ്യുന്നതായാണ് ആരോപണം. ഇത് ചോദ്യംചെയ്തുള്ള വാക്കേറ്റങ്ങളും ഔട്ട്‍ലെറ്റിൽ പതിവാണ്.









0 comments