അറ്റകുറ്റപ്പണിയില്ല
വളാഞ്ചേരി മുനിസിപ്പൽ സ്റ്റേഡിയം തകരുന്നു

വളാഞ്ചേരി സ്റ്റേഡിയത്തിന്റെ ഇന്റർലോക്ക് ചെയ്ത ഭാഗങ്ങൾ തകർന്ന നിലയിൽ

സ്വന്തം ലേഖകൻ
Published on Sep 13, 2026, 01:05 AM | 1 min read
വളാഞ്ചേരി
ഉദ്ഘാടനം കഴിഞ്ഞ് ഒരുവർഷംപോലും തികയാത്ത വളാഞ്ചേരി മുനിസിപ്പൽ സ്റ്റേഡിയം അർഹമായ പരിഗണന ലഭിക്കാതെ നശിക്കുന്നതായി ഫുട്ബോൾ പ്രേമികളുടെ പരാതി. പ്രദേശവാസികൾക്കും പ്രാദേശിക ക്ലബ്ബുകൾക്കും ഗ്രൗണ്ടിൽ പ്രവേശനം നിഷേധിക്കുമ്പോൾ സ്റ്റേഡിയം സാമൂഹ്യവിരുദ്ധരുടെ താവളമായി മാറുന്നുവെന്നാണ് പ്രധാന ആരോപണം.
കോടികൾ മുടക്കി നിർമിച്ച സ്റ്റേഡിയത്തിൽ അന്താരാഷ്ട്ര ടീമുകളും സൂപ്പർ ക്ലബ്ബുകളും കളിക്കാനെത്തിയിട്ടുണ്ട്. പ്രാദേശിക ടീമുകൾക്ക് പരിശീലനത്തിനോ മത്സരങ്ങൾക്കോ ഇതുവരെ ഗ്രൗണ്ട് തുറന്നുകൊടുത്തിട്ടില്ല.
രാത്രികാലങ്ങളിൽ സ്റ്റേഡിയം പരിസരം മദ്യപാനികളുടെയും സാമൂഹ്യവിരുദ്ധരുടെയും താവളമായി മാറുന്നതായും ആക്ഷേപമുണ്ട്. കഴിഞ്ഞ നവംബർ അഞ്ചിന് നടന്ന ഉദ്ഘാടനത്തിനുശേഷം ബന്ധപ്പെട്ട അധികാരികൾ ഇവിടേക്ക് തിരിഞ്ഞുനോക്കിയിട്ടില്ലെന്നും നാട്ടുകാർ ആരോപിക്കുന്നു. പരിപാലനമില്ലാത്തതിനാൽ സ്റ്റേഡിയത്തിന്റെ നെറ്റുകളും ഇന്റർലോക്ക് ചെയ്ത ഭാഗങ്ങളും തകർന്നു.
കൃത്യമായ അറ്റകുറ്റപ്പണികളോ മേൽനോട്ടമോ ഇല്ലാത്തതിനാൽ സ്റ്റേഡിയം കാടുകയറുന്ന അവസ്ഥയിലുമാണ്.
സ്റ്റേഡിയം നിർമാണത്തിനായി ചെലവഴിച്ച 1.5 കോടി രൂപയുടെ കണക്കുകൾ പുറത്തുവിടണമെന്നും പ്രാദേശിക കായിക താരങ്ങൾക്ക് ഗ്രൗണ്ടിൽ പ്രവേശനം അനുവദിക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.










0 comments