മുഖ്യമന്ത്രി പോര്: 'പരസ്യ'മാക്കി കമ്പനികൾ

തിരുവനന്തപുരം: അധികാരത്തിലേറ്റിയ ജനങ്ങളെ പരിഹസിക്കുന്ന വിധം മുഖ്യമന്ത്രി ചർച്ച നീളുമ്പോൾ കോൺഗ്രസിലെ പോര് 'പരസ്യ'മാക്കി കമ്പനികള്‍. കോൺഗ്രസിൽ മൂന്നുപേർ നേതൃസ്ഥാനത്തിനായി അവകാശവാദങ്ങളുമായി മുന്നോട്ടുപോയതിനാൽ മുഖ്യമന്ത്രി ആരെന്ന് അറിയാൻ കേരളം കാത്തിരിക്കുകയാണ്. അപ്പോഴാണ് മിൽമയുൾപ്പെടുള്ള പ്രമുഖ കമ്പനികള്‍ കോൺഗ്രസിനെ തമ്മിലടി പരസ്യങ്ങളാക്കി മാറ്റിയത്.
മുഖ്യമന്ത്രി കസേരയുടെ പശ്ചാത്തലത്തിൽ 'മൂന്നിലാര് മുഖ്യൻ' എന്ന ക്യാപ്‌ഷനോടെയാണ് ഒൗദ്യോഗിക സമൂഹ മാധ്യമപേജുകളിൽ മിൽമ പരസ്യം നൽകിയത്. ജോയ്, പ്ലസ്, ലസി എന്നീ ഉൽപ്പന്നങ്ങളാണ് പരസ്യത്തിലുള്ളത്. 'ആരാകും മുഖ്യമന്ത്രി ?' എന്ന മന്തി മൻസിലിന്റെയും 'ചായക്ക് മുഖ്യൻ ആര് ?' എന്ന സ്നേഹ ബേക്കറിയുടെയും 'മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാനുള്ള ലാഗ് ഒന്നും ഞങ്ങളുടെ ഡെലിവറിക്ക് ഇല്ല' എന്ന പൊട്ടാഫോയുടെയും പരസ്യങ്ങൾ അതിനിടെ ആളുകൾ ഏറ്റെടുത്തു. ഇത്തരത്തിൽ കോൺഗ്രസിന്റെ തമ്മിലടി വിഷയമാക്കിയ നിരവധി കമ്പനികളുടെ പരസ്യങ്ങളാണ് സോഷ്യൽ മീഡയിൽ ഹിറ്റായി മാറുന്നത്.
അതേസമയം തെരഞ്ഞെടുപ്പ് ഫലം വന്ന് എട്ട് ദിവസം കഴിഞ്ഞിട്ടും മുഖ്യമന്ത്രിയെ തീരുമാനിക്കാൻ കോൺഗ്രസിന് ഇതുവരെ കഴിയാത്തിൽ വലിയ വിമർശനമാണ് ഉയരുന്നത്.മുഖ്യമന്ത്രിയാവണമെന്ന ആവശ്യത്തിൽ കെ സി വേണുഗോപാലും രമേശ് ചെന്നിത്തലയും വി ഡി സതീശനും ഉറച്ചുനിന്നതോടെ കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും നടത്തിയ ചർച്ച വഴിമുട്ടി അവസാനിക്കുകയായിരുന്നു.
മുഖ്യമന്ത്രി തീരുമാനം വെകുന്നതിൽ മുസ്ലിംലീഗിനടക്കം കടുത്ത അതൃപ്തിയാണുള്ളത്. വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണമെന്നാണ് ലീഗ് നിലപാട്. പരസ്യമായി ഇത് വെളിപ്പെടുത്തുകയും ചെയ്തു. പിന്നാലെ പാർടിയിലെ ആഭ്യന്തരകാര്യങ്ങളിൽ ലീഗ് ഇടപെടേണ്ടതില്ലെന്ന് കെ സി വേണുഗോപാലിന്റെ അനുയായികൾ വിമർശിച്ചു. കോൺഗ്രസിന് ഒറ്റയ്ക്ക് ഭൂരിപക്ഷമുണ്ടെങ്കിൽ അവർ ഭരിച്ചുകാണിക്കട്ടെയെന്ന് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം ഒരു ഓൺലൈൻ മാധ്യമത്തിലൂടെ മറുപടി നൽകിയിരുന്നു.










0 comments