നീതി ലഭിക്കാതെ പിന്നോട്ടില്ല; വിദ്യാർഥികൾ ഉറച്ചു തന്നെ

കൊച്ചി: എൻജിനീയറിങ് വിദ്യാർഥി മിച്ചി മർപു ജീവനൊടുക്കിയ സംഭവത്തിൽ കോതമംഗലം എംഎ കോളേജ് മാനേജ്മെന്റിനെതിരെ പ്രതിഷേധം കടുപ്പിച്ച് വിദ്യാർഥികൾ. കോളേജിലെ മുഴുവന്‍ വിദ്യാര്‍ഥികളും ഒരേ സ്വരത്തില്‍ മാനേജ്മെന്‍റിനെതിരെ രംഗത്തെത്തി. മിച്ചി മർപുവിന് നീതി ലഭിക്കാതെ പിന്നോട്ടില്ലെന്ന് വിദ്യാർഥികൾ വ്യക്തമാക്കി. മിച്ചി മർപുവിന്റെ മരണത്തിൽ കോളേജ് അധികൃതർ ഉത്തരവാദിത്തം ഏറ്റെടുക്കുക, കുടുംബത്തിന് നഷ്ടപരിഹാരം നൽകുക, ഉത്തരവാദികളായവർക്കെതിരെ നടപടികൾ എടുക്കുക തുടങ്ങി ആവശ്യങ്ങൾ ഉന്നയിച്ചുള്ള സമരം വിദ്യാർഥികൾ തുടരുകായാണ്.
മുദ്രാവാക്യം വിളികളുമായെത്തിയ നൂറുകണക്കിന് വിദ്യാർഥികൾ കോളജ് ഗേറ്റിനു മുന്നിലെത്തിയാണ് രാവിലെ പ്രതിഷേധിച്ചത്. കോളേജിലേക്കെത്തിയ മാനേജ്‌മെന്റ് സെക്രട്ടറി വാന്നി വർഗീസിന്റെ വാഹനം തടഞ്ഞായിരുന്നു പ്രതിഷേധം. എസ്എഫ്ഐ അടക്കമുള്ള വിദ്യാര്‍ഥി സംഘടനങ്ങള്‍ സമരത്തിന് പിന്തുണയുമായി എത്തിയതോടെ കോളേജിന് അകത്തേക്ക് കടന്ന വിദ്യാര്‍ഥികള്‍ പ്രിൻസിപ്പളിന്റെ റൂമിന് മുന്നിൽ കുത്തിയിരുന്ന് സമരം ചെയ്യുകയായിരുന്നു. അർധരാത്രിയിൽ മാനേജ്മെന്റ് പുറത്തുവിട്ട സർക്കുലർ അംഗീകരിക്കില്ലെന്നും മാനേജ്മെന്റിന്റേത് ശരിയായ നടപടിയല്ലെന്നും വിദ്യാർഥികൾ പറഞ്ഞു. ആവശ്യങ്ങൾ അംഗീരിച്ചെന്ന് പ്രിൻസിപ്പളിന്റെ വാദം വിദ്യാർഥികൾ തള്ളി.

വിദ്യാർഥികളുടെ ആവശ്യങ്ങൾ അംഗീരിച്ചെന്ന് പറഞ്ഞതല്ലാതെ ഔദ്യോഗികമായി സർക്കുലർ കൈമാറിയിട്ടുമില്ലെന്നും മരണത്തിന് ഉത്തരവാദിത്തപ്പെട്ടവർ അന്വേഷണം പൂർത്തിയാകുന്നത് വരെ ചുമതലകളിൽ നിന്ന് വിട്ടുനിൽക്കണമെന്നും വിദ്യാർഥികൾ പറയുന്നു. മിച്ചി മർപുവിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുന്നതിനെ കുറിച്ച് പ്രതികരിക്കാനും സമരം ചെയ്ത കുട്ടികൾക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കില്ലെന്ന ഉറപ്പ് നൽകാനും മാനേജ്മെന്റിന് കഴിഞ്ഞിട്ടില്ല. തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ സമരം തുടരുമെന്ന ഉറച്ച നിലപാടിലാണ് വിദ്യാർഥികൾ.

ശനിയാഴ്ചയാണ് അരുണാചൽപ്രദേശ് സ്വദേശി മിച്ചി മർപുവിനെ കോതമംഗലത്തെ വാടകവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഇയർബാക്കിൽ മനംനൊന്താണ് ആത്മഹത്യയെന്നും വീട്ടുകാരെ അഭിമുഖീകരിക്കാൻ വിഷമമുണ്ടെന്നും വ്യക്തമാക്കുന്ന ആത്മഹത്യാകുറിപ്പ് കണ്ടെത്തിയിരുന്നു. കേരള ടെക്നിക്കൽ യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള എല്ലാ കേളേജുകളിലും ക്രെഡിറ്റ് മാർക്ക് പരിധി 18 ആണ്. എംഎ എൻജിനീയറിങ് കോളേജിൽ ഇത് 22 ആണ്. ഇത് നേടാൻ കഴിയാത്തവർ ഇയർബാക്ക് ആകും (ഒരുവർഷം നഷ്ടമാകും). പഠനം മുടങ്ങുകയും ഹോസ്റ്റലിൽനിന്ന് പുറത്താക്കുകയും ചെയ്യും. നിലവിൽ മർപു ഇയർ ബാക്കായി കോളേജിൽനിന്നും ഹോസ്‌റ്റലിൽനിന്നും പുറത്താക്കപ്പെട്ടിരുന്നു.










0 comments