print edition മുണ്ടക്കൈ ടൗൺഷിപ്: 178–ാം വീട് ഇന്ന് കൈമാറും

ടൗൺഷിപ്പിൽ നിര്‍മാണം പൂര്‍ത്തിയാക്കിയ വീട്

സ്വന്തം ലേഖകൻ
Published on May 18, 2026, 01:23 AM | 1 min read
കൽപ്പറ്റ: മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതർക്കായി എൽഡിഎഫ് സർക്കാർ കൽപ്പറ്റയിൽ നിർമിച്ച ടൗൺഷിപ്പിൽ ആദ്യകുടുംബം താമസം ആരംഭിച്ചതിനുപിന്നാലെ ഒന്നാംഘട്ടത്തിലെ മുഴുവൻ കുടുംബങ്ങളും ഗൃഹപ്രവേശത്തിലേക്ക്. ഒന്നാംഘട്ട ഉദ്‌ഘാടനത്തിൽ പട്ടയവും ഉടമസ്ഥാവകാശവും ഏറ്റുവാങ്ങിയ 178–ാമത്തെ കുടുംബത്തിന്റെ വീടും തിങ്കളാഴ്‌ച താമസത്തിനായി കൈമാറും.
നിലം ഒരുക്കുന്നതുമുതൽ ആരംഭിച്ച 58 ഗുണമേന്മാ പരിശോധനകൾ പൂർത്തിയാക്കി. അവസാനഘട്ടത്തിലെ മൂന്ന് പരിശോധനയിൽ ഗുണഭോക്താക്കളുമായി ചേർന്നുള്ള പരിശോധനയാണ് തിങ്കളാഴ്‌ച പൂർത്തിയാക്കുക. ഗുണമേന്മാ പരിശോധന പൂർത്തിയാക്കിയ വീടുകളിൽ കുടുംബങ്ങൾ ആഗ്രഹിക്കുന്ന ദിവസംമുതൽ താമസം ആരംഭിക്കാം. വ്യാഴാഴ്‌ചവരെ 159 വീടിന്റെ അവസാന ഗുണമേന്മാ പരിശോധന പൂർത്തിയാക്കി കൈമാറി. തിങ്കൾ ഒന്നാം സോണിലെ ‘ഐ’ ക്ലസ്റ്ററിലെ പത്തും ‘ജെ’ ക്ലസ്റ്ററിലെ ഒമ്പതും വീടുകളാണ് കൈമാറുക.
അഞ്ച് സോണിലായി 64.47 ഹെക്‌ടറിൽ 410 വീടാണ് ആകെ ഉയരുന്നത്. ടൗൺഷിപ്പിനുള്ളിലെ 11.42 കിലോമീറ്റർ റോഡിന്റെ നിർമാണം പുരോഗമിക്കുന്നു. ആശുപത്രി, കമ്യൂണിറ്റി സെന്റർ, പൊതുമാർക്കറ്റ്, അങ്കണവാടി, ഉരുൾ സ്‌മാരകം, വൈദ്യുതി സബ് സ്‌റ്റേഷൻ, ദുരന്ത നിവാരണകേന്ദ്രം, ഓപ്പൺ എയർ തിയറ്റർ, പാർക്ക്, ഫുട്ബോള്‍ ഗ്രൗണ്ട് തുടങ്ങിയവയുടെ നിർമാണവും ഉടൻ ആരംഭിക്കും.










0 comments