കനത്ത മഴ: വയനാട് വിനോദസഞ്ചാര കേന്ദ്രങ്ങൾക്കും ട്രക്കിങ്ങിനും നിയന്ത്രണം

പ്രതീകാത്മക ചിത്രം
കൽപ്പറ്റ: വയനാട് ജില്ലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ എല്ലാ ക്വാറികൾക്കും, വിനോദസഞ്ചാര കേന്ദ്രങ്ങൾക്കും, അഡ്വഞ്ചർ ടൂറിസം സെന്ററുകൾക്കും, ട്രക്കിങ്ങിനും താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തി. പൊതുജനങ്ങളുടെ സുരക്ഷ മുൻനിർത്തിയാണ് തീരുമാനം. ജില്ലയിൽ പ്രവർത്തിക്കുന്ന ഹോംസ്റ്റേകൾ, റിസോർട്ടുകൾ ഉൾപ്പെടെയുള്ള ടൂറിസം കേന്ദ്രങ്ങളിലെ സാഹസിക വിനോദ പ്രവർത്തനങ്ങൾ തൽക്കാലം നിർത്തിവെക്കണമെന്ന് ജില്ലാ കലക്ടർ ഡി ആർ മേഘശ്രീ അറിയിച്ചു.
ജില്ലയിൽ ഇന്നും നാളെയും കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കേണ്ടതാണ്. പുഴയിലോ, വെള്ളക്കെട്ടിലോ കുളിക്കാൻ ഉൾപ്പെടെ ഇറങ്ങാൻ പാടുള്ളതല്ല. അത്യാവശ്യമില്ലാത്ത യാത്രകൾ ഒഴിവാക്കാൻ നിർദേശമുണ്ട്.
ദുരന്തസാധ്യത നേരിടുന്ന ദുര്‍ബല പ്രദേശങ്ങളിൽ താമസിക്കുന്നവരെ ആവശ്യമായ സാഹചര്യത്തിൽ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കാൻ ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് നിർദേശം നൽകിയതായി ജില്ലാ കലക്ടർ അറിയിച്ചു. ടൗൺഷിപ്പ് നിർമാണ മേഖല, കള്ളാടി–ആനക്കാംപൊയിൽ തുരങ്കപാത മേഖല, മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിത പ്രദേശങ്ങൾ എന്നിവിടങ്ങളിലും ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കും. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ ദുരന്തനിവാരണ നിയമ പ്രകാരം നിയമനടപടികൾ സ്വീകരിക്കും.










0 comments